ലക്‌നൗ: ഏഴ് മാസം പ്രായമായ കുഞ്ഞിനുള്ളിൽ രണ്ട് കിലോ ഭാരമുള്ള ഭ്രൂണം വികസിക്കുന്നതായി റിപ്പോർട്ട്. കുഞ്ഞിന്റെ ആമാശയത്തിനുള്ളിലാണ് രണ്ട് കിലോ ഭാരമുള്ള ഭ്രൂണം വികസിച്ചത്. ഇത് ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം.
കുഞ്ഞിന്റെ വയർ വീർത്ത് വരുന്നതിനാൽ മാതാപിതാക്കൾ ആശങ്കയിലായിരുന്നു. തുടർന്ന് സരോജിനി നായിഡു ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നടത്തിയ അൾട്രാസൗണ്ട് പരിശോധനയിലൂടെയാണ് സംഭവം പുറത്തറിയുന്നത്. പരിശോധനയിൽ കുഞ്ഞിന്റെ ആമാശയത്തിനുള്ളിൽ ആറ് മാസം പ്രായമായ ഭ്രൂണമുണ്ടെന്നും കൈകലും കാലുകളും മുടിയും ഉൾപ്പെടെ വികസിക്കുന്നതായും ഡോക്ടർമാർ കണ്ടെത്തി. ശസ്ത്രക്രിയ പൂർത്തിയായതിന് ശേഷം കുട്ടി പൂർണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ അറിയിച്ചു. നിലവിൽ നിരീക്ഷണത്തിൽ കഴിയുകയാണ് കുഞ്ഞ്.
ഫീറ്റസ് – ഇൻ – ഫീറ്റോ അല്ലെങ്കിൽ എഫ്ഐഎഫ് എന്ന അപൂർവ്വ അവസ്ഥയാണ് കുഞ്ഞിനെ ബാധിച്ചത്. ഇരട്ടകളായി രൂപപ്പെടുകയും എന്നാൽ ഒരാളുടെ ശരീരത്തിനുള്ളിൽ മറ്റൊരാൾ വളരുകയും ചെയ്യുന്ന അവസ്ഥയാണിത്. ഭ്രൂണത്തിനകത്ത് മറ്റൊരു ഭ്രൂണം അടിഞ്ഞിരിക്കുകയാണ് ചെയ്യുന്നത്. ലോകമെമ്പാടും 200-ൽ താഴെ കേസുകൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.















