തിരുവനന്തപുരം: ഹിന്ദുവിരുദ്ധ പരാമർശത്തിൽ വിശദീകരണവുമായി സ്പീക്കർ എഎൻ ഷംസീർ. സിപിഎം മതവിശ്വാസത്തിന് എതിരല്ലെന്നും എല്ലാ മതങ്ങളെയും മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്നും ഷംസീർ പ്രതികരിച്ചു.
ഒരു മതവിശ്വാസിയേയും വേദനിപ്പിക്കാനല്ല. ഞാൻ ഏതെങ്കിലും മതവികാരങ്ങളെ വേദനിപ്പിക്കുന്നയാളല്ല. എല്ലാ മതങ്ങളെയും മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാൻ. ഒരു മതത്തെയും വ്രണപ്പെടുത്താനും ഞാൻ ഉദ്ദേശിക്കുന്നില്ല. ഭരണഘടന വകുപ്പ് 25 പ്രകാരം പൗരന് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
പറഞ്ഞ് പറഞ്ഞ് കാര്യങ്ങൾ എവിടെയ്‌ക്കോ എത്തുകയാണ്. എനിക്ക് മുൻപ് പലരും ഇത്തരം പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. അതുതന്നെയാണ് ഞാനും പറഞ്ഞത്. അത് ഏതെങ്കിലുമൊരു മതവിശ്വാസിയെ വേദനിപ്പിക്കാനോ വ്രണപ്പെടുത്താനോ അല്ല.
മതവിശ്വാസത്തിന് എതിരായ നിലപാട് സിപിഎമ്മിന് ഇല്ല. മതവിശ്വാസികൾ എനിക്കൊപ്പമാണ് നിലകൊള്ളുന്നത്.വിശ്വാസത്തിന്റെ പേരിൽ ശാസ്ത്രത്തിന് മേൽ കുതിരകയറരുത്. ഒരു ഭാഗത്ത് മതവിശ്വാസം ഭരണഘടന പറയുമ്പോൾ മറുഭാഗത്ത് ശാസ്ത്രാവബോധം എന്ന് ഭരണഘടന പറയുന്നു. ഭരണഘടനാ പദവി വഹിക്കുന്നയാളെന്ന നിലയിൽ ശാസ്ത്രാവബോധത്തെ പ്രോത്സാഹിപ്പിക്കണമെന്ന് പറഞ്ഞത് മതവിശ്വാസികളെ വ്രണപ്പെടുത്തുന്നത് എങ്ങനെയാണെന്നും സ്പീക്കർ ന്യായീകരിച്ചു.
Comments