ലക്നൗ: നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപിയുടെ അഭിമാന പദ്ധതിയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ലക്നൗവിൽ നിന്നും വാരണാസിയിലേക്കുള്ള ഒരു വിമാന സർവീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോദ്ധ്യയിലെ വിമാനത്താവളം ഈ വർഷം നവംബർ-ഡിസംബറോടെ പ്രവർത്തനക്ഷമമാകും. ഈ വർഷം അവസാനത്തോടെ ജെവാർ വിമാനത്താവളത്തിന്റെ ആദ്യ റൺവേയും തയ്യാറാകും. നിർമ്മാണം പൂർത്തിയാകുന്നതോടെ ലോകത്തിലെ നാലാമത്തേതും ഏഷ്യയിലെ ഏറ്റവുംവലുതുമായ ഏയർപോർട്ടായി നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം മാറുമെന്ന് യോഗി പറഞ്ഞു.
നോയിഡയിലെ വിമാനത്താവളം ഗ്രേറ്റർ നോയിഡയുടെ മാത്രമല്ല, ഉത്തർപ്രദേശിന്റെ മുഴുവൻ സമ്പദ്‌വ്യവസ്ഥയുയേയും ഉത്തേജിപ്പിക്കുമെന്ന് ബിജെപി എംഎൽഎ ധീരേന്ദ്ര സിംഗ് പറഞ്ഞു.
2021-ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജെവാറിലെ നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് തറക്കല്ലിട്ടത്. 1,300 ഏക്കറാണ് വിമാനത്താവളത്തിനായി ഏറ്റെടുത്തത്. 1.2 കോടി യാത്രക്കാർക്ക് ഒരു വർഷം സഞ്ചാരിക്കാനുള്ള ശേഷി വിമാനത്താവളത്തിനുണ്ടാകും. പദ്ധതി പൂർത്തിയാകുന്നതോടെ അഞ്ച് അന്താരാഷ്‌ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമായും ഉത്തർപ്രദേശ് മാറും.
Comments