പാട്ന: ബിഹാറിലെ വികസന പ്രവർത്തനങ്ങളുടെ മേൽ അവകാശവാദവുമായി മുഖ്യമന്ത്രി നിതിഷ് കുമാർ. ബിഹാറിൽ വികസനം കൊണ്ടുവന്നത് തങ്ങളാണെന്നാണ് അദ്ദേഹം പറഞ്ഞത്. ബിഹാറിൽ ബിജെപി ഒന്നും ചെയ്തിട്ടില്ലെന്നും എല്ലാം തങ്ങളാണ് ചെയ്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ‘സംസ്ഥാനത്ത് ബിജെപി ഒന്നും ചെയ്തിട്ടില്ല, എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് ചെയ്തത് തങ്ങളാണെന്ന് നിതിഷ് പറഞ്ഞു.’ മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ അവകാശ വാദം. കേന്ദ്രം ബിഹാറിനെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരേസമയം ബിജെപി ഒന്നും ചെയ്യുന്നില്ലെന്നും കേന്ദ്രം സഹായിച്ചില്ലെന്നും ആരോപിക്കുകയാണ് നിതീഷ് കുമാർ.
എന്നാൽ, ജെഡിയു ബിജെപിയ്ക്കൊപ്പം സഖ്യമായി പ്രവർത്തിച്ചപ്പോഴുള്ള വികസനപ്രവർത്തനങ്ങളെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നിതീഷ് മൗനം അവലംബിക്കുകയായിരുന്നു. നിതീഷിന്റെ വാദങ്ങൾക്കേറ്റ വലിയ തിരിച്ചടിയായിരുന്നു ഇത്. കഴിഞ്ഞ കാലങ്ങളിൽ ബിജെപി-ജെഡിയു സർക്കാരിന്റെ നേട്ടങ്ങളെ കൂടി തന്റെ കീശയിലാക്കനുള്ള ശ്രമമാണ് നിതീഷ് നടത്തുന്നത്.
വൈദ്യുതി മേഖലയിൽ ബിഹാർ സ്വന്തമായി വികസിച്ചു. പ്രത്യേക പദവി ലഭിച്ചിരുന്നെങ്കിൽ ബിഹാറിന് കൂടുതൽ വികസനം സാധ്യമാകുമായിരുന്നു. പ്രതിപക്ഷ ഐക്യത്തെ ബിജെപി ഭയപ്പെടുന്നു. 2024-ൽ ബിജെപിയെ പ്രതിപക്ഷം പരാജയപ്പെടുത്തും, അത് ഉറപ്പാണ്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ഒരുക്കുന്ന തിരക്കിലാണ് പ്രതിപക്ഷം. ഇതിനായി പ്രതിപക്ഷം ഉടൻ യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments