ശ്രീനഗർ: കശ്മീരിൽ രണ്ട് ഭീകരർ പിടിയിൽ. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോർ പട്ടണത്തിൽ സുരക്ഷാ സേന ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഭീകരർ പിടിയിലായത്. അറസ്റ്റിലായവർ ലഷ്കർ-ഇ-ത്വയ്ബ ഭീകരരാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കശ്മീരിലടക്കം വിപുലമായ ആഘോഷങ്ങളായിരുന്നു നടന്നത്. ഇതിന്റെ ഭാഗമായി താഴ്വരയിൽ പരിശോധന ശക്തമാക്കിയിരുന്നു.
രഹസ്യ വിവരത്തെ തുടർന്ന് ഇന്ത്യൻ ആർമിയുടെ 52 രാഷ്ട്രീയ റൈഫിൾസും സെൻട്രൽ റിസർവ് പോലീസ് സേനയും ജമ്മു കശ്മീർ പോലീസും ചേർന്ന് സോപോറിലെ ടാർസൂ മേഖലയിൽ സംയുക്ത പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് ലഷ്കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ള രണ്ട് പേർ പിടിയിലാകുന്നത്. മൻസൂർ അഹമ്മദ് ഭട്ട്, തൻവീർ അഹമ്മദ് ലോൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
എഫ്ഐആർ നമ്പർ 78/2023 യു/എസ് 7/25 എ ആക്റ്റ്, 18, 23, 39 യുഎൽഎ (പി) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 76-ാമത് സ്വാതന്ത്ര്യ വാർഷികം വിപുലമായാണ് കശ്മീരിൽ നടന്നത്. ചരിത്രത്തിലാദ്യമായാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് താഴ്വരകളിൽ വലിയ ആഘോഷങ്ങൾ നടന്നത്.
















Comments