കൊല്ലം: പത്തനാപുരം മണ്ഡലത്തിൽ പിഡബ്ല്യുഡി റോഡ് അനുവദിക്കുന്നില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് മര്യാദ കാണിക്കണമെന്നും പരസ്യമായി തുറന്നടിച്ച് കെ.ബി ഗണേഷ് കുമാർ എംഎല്‍എ. നിയമസഭയിൽ സീനിയോറിറ്റിയുള്ള തന്നെ റിയാസ് വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല. സിനിമാ നടനാണെന്ന പരിഗണന വേണ്ട, 20 വർഷം മുൻപ് മന്ത്രിയായ ആളെന്ന നിലയിൽ മര്യാദ ആവാം എന്നും എംഎൽഎ പറഞ്ഞു. പത്തനാപുരത്ത് ഈസ്റ്റ്- കോക്കുളത്ത് ഏല-പട്ടമല റോഡിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ.
പത്തനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും ഈ വർഷം പിഡബ്ല്യുഡി അനുവദിച്ചിട്ടില്ല. തന്നെ പോലെ സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ മന്ത്രി പരിഗണിക്കുന്നില്ല. എന്നാൽ മുൻ മന്ത്രി ജി.സുധാകരൻ സ്നേഹവും പരിഗണനയും നൽകിയിരുന്നു എന്ന് ഗണേഷ് കുമാർ പറഞ്ഞു. പുതിയ റോഡിന് ഫണ്ട് അനുവദിച്ചതിൽ ജി.സുധാകരന്റെ ചിത്രം വെയ്‌ക്കാതിരുന്നതിന് സംഘാടകരെ എംഎൽഎ വിമർശിക്കുകയും ചെയ്തു.
‘കേരള നിയമസഭയില്‍ അഞ്ച് തവണ ജയിച്ച അപൂര്‍വ്വം ആൾക്കാരാണുള്ളത്. ഉമ്മന്‍ചാണ്ടി സാര്‍ മരിച്ചതിന് ശേഷം ഞാനും വി.ഡി സതീശനും റോഷി അഗസ്റ്റിനും കോവൂര്‍ കുഞ്ഞുമോനുമടക്കം നാലേ നാല് പേരാണ് അഞ്ച് തവണ തുടര്‍ച്ചയായി ജയിച്ചുവന്നത്. അങ്ങനെയുള്ള ആളുകളെ ഒന്ന് മാനിക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഇതില്‍ സിനിയോറിറ്റി ഒക്കെയുണ്ട്. സിനിമാ നടന്‍ ആണെന്ന പരിഗണനയൊന്നും വേണ്ട. ഇവരെക്കാളുമൊക്കെ 20 വര്‍ഷം മുന്‍പ് മന്ത്രിയായ ആളാണ് ഗണേഷ് കുമാര്‍. ആ ഒരു മര്യാദ കാണിക്കണമെന്നാണ് എന്‍റെ അഭിപ്രായം. വേണ്ട വിധത്തില്‍ റോഡുകള്‍ തരുന്നില്ല. പക്ഷെ ജി.സുധാകരന്‍ തന്നിരുന്നു. അദ്ദേഹം തന്നതിന് നന്ദിയുണ്ട്’- ഗണേഷ് കുമാര്‍ പറഞ്ഞു.
















Comments