തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ്കുമാർ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം. രണ്ടാം പ്രതി അലിഭായി എന്ന മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി കായംകുളം അപ്പുണ്ണി എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്ന് ലക്ഷം രൂപ പിഴയും പ്രതികൾക്ക് കോടതി വിധിച്ചു. ഈ തുക രാജേഷിന്റെ കുടുംബത്തിന് നൽകും. നീചമായ കൃത്യമാണ് പ്രതികൾ നടത്തിയതെന്നും വധശിക്ഷയ്ക്ക് മാർഗ രേഖ കൊണ്ടുവന്നത് കൊണ്ട് മാത്രമാണ് അത്തരമൊരു ശിക്ഷ നൽകാത്തതെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, മാരകമായ മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. കേസിലെ നാല് മുതൽ 12 വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. കേസിലെ പ്രതിയും കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽസത്താറിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. 2018 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. മടവൂരിലെ റെക്കോർഡിംഗ് സ്റ്റുഡിയോയിലിരിക്കവേയാണ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. 2016-ൽ രാജേഷിന് ഖത്തറിൽ ജോലി ലഭിച്ചിരുന്നു. ഇവിടെ വെച്ച് മുഖ്യപ്രതി സത്താറിന്റെ ഭാര്യയുമായി രാജേഷ് അടുപ്പത്തിലായി.
രാജേഷുമായുള്ള ഭാര്യയുടെ സൗഹൃദം സത്താറിന്റെ കുടുംബ ജീവിതം തകർത്തിരുന്നു. ഇതിന് പ്രതികാരമായി സത്താർ നൽകിയ ക്വട്ടേഷൻ പ്രകാരമായിരുന്നു ആക്രമണം. കേസിലെ രണ്ടാം പ്രതിയായ മുഹമ്മദ് സാലിഹ് എന്ന സാലി സത്താറിന്റെ ജീവനക്കാരനായിരുന്നു. ഓച്ചിറ മേമന പനച്ചമൂട്ടിൽ സ്വദേശിയായ സാലി ഖത്തറിൽ നിന്ന് നേരിട്ടെത്തിയാണ് കൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. രാജേഷിനെ ദാരുണമായി കൊലപ്പെടുത്തിയപ്പോൾ ഭാര്യ രോഹിണി എട്ട് മാസം ഗർഭിണിയായിരുന്നു.
Comments