ജയ്പൂർ: ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ തുറന്നടിച്ച് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ. ഐഎൻഡിഐഎ സഖ്യം നിരന്തരം സനാതന ധർമ്മത്തെ അധിക്ഷേപിക്കുകയാണ്. ഹിന്ദു സംഘടനകളെ ലഷ്കർ-ഇ-ത്വയ്ബയുമായാണ് രാഹുൽ ഗാന്ധി താരതമ്യപ്പെടുത്തുന്നത്. സനാതന ധർമ്മത്തെ നിരന്തരം അവഹേളിക്കുന്നവർക്ക് ജനങ്ങൾ തന്നെ മറുപടി നൽകുമെന്ന് അമിത് ഷാ പറഞ്ഞു. രാജസ്ഥാനിലെ ദുംഗർപൂരിൽ ബിജെപിയുടെ പരിവർത്തൻ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഐഎൻഡിഐഎ സഖ്യം ‘സനാതന ധർമ്മ’ത്തെ നിരന്തരം അധിക്ഷേപിക്കുകയാണ്. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്നാണ് ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. ഡിഎംകെയുടെയും കോൺഗ്രസിന്റെയും നേതാക്കൾ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി ‘സനാതന ധർമ്മം’ ഉന്മൂലനം ചെയ്യുന്നതിനെപ്പറ്റി പറയുന്നു. അവർ ഇത് പറയുന്നത് ആദ്യമായല്ല. ഇതിന് മുമ്പ് പലവട്ടം സനാതന ധർമ്മത്തെ അവർ അവഹേളിച്ചിട്ടുണ്ട്’.
‘മൻമോഹൻ സിംഗ് ഒരിക്കൽ പറഞ്ഞു, ബജറ്റിന്റെ ആദ്യ അവകാശം ന്യൂനപക്ഷങ്ങൾക്കാണെന്ന്. എന്നാൽ ഞങ്ങൾ പറയുന്നു, ദരിദ്രർക്കും ദളിതർക്കും വനവാസികൾക്കും പിന്നാക്ക വിഭാഗങ്ങൾക്കുമാണ് പ്രഥമ പരിഗണന. നരേന്ദ്രമോദി ജയിച്ചാൽ ഹിന്ദു രാജ്യം വരുമെന്നാണ് കോൺഗ്രസ് പറയുന്നത്. സനാതന ധർമ്മം ജനങ്ങളുടെ ഹൃദയത്തിലാണ്. നിങ്ങൾക്ക് അത് തകർക്കാൻ കഴിയില്ല. ലഷ്കർ-ഇ-ത്വയ്ബയേക്കാൾ അപകടകാരികളാണ് ഹിന്ദു സംഘടനകളെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഇവർ നിരന്തരം സനാതന ധർമ്മത്തെയും ഹിന്ദു വിശ്വാസങ്ങളെയും ഹിന്ദു സംഘടനകളെയും അവഹേളിക്കുകയാണ്’- അമിത് ഷാ പറഞ്ഞു.
.
















Comments