“കേരളത്തിൽ കേളപ്പജിക്കുള്ള സ്ഥാനം മറ്റൊരു നേതാവിനും നേടാൻ കഴിഞ്ഞിട്ടില്ല. ആധുനിക ഭാരതചരിത്രത്തിൽ ദേശീയതയോട്, ദേശീയ നവോത്ഥാനത്തോടു ചേർന്ന് നിൽക്കുന്ന എന്തെങ്കിലും ഒക്കെ കേരളത്തിലും ഉണ്ടെന്ന് നാം അവകാശപ്പെടുന്നുണ്ടെങ്കിൽ ഒന്നൊഴിയാതെ സർവ്വതിലും കേരള ഗാന്ധിജിയുടെ കയ്യൊപ്പ് ചാർത്തപ്പെട്ടിട്ടുണ്ട്. വൈക്കം സത്യാഗ്രഹം, പയ്യന്നൂർ ഉപ്പ് സത്യാഗ്രഹം, ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹം, മലബാറിലേക്കുള്ള ഗാന്ധിജിയുടെ ചിതാഭസ്മ ഘോഷയാത്ര, നിളാതീരത്തെ സർവ്വോദയ മേള, മലപ്പുറം ജില്ലാവിരുദ്ധ സമരം, തളി ക്ഷേത്ര സംരക്ഷണ സമരം, ഗോപാലപുരം പിന്നാക്ക സമുദയാംഗങ്ങളുടെ സ്ഥാപനം, പാക്കനാർ പുരം ആശ്രമം, ഐക്യ കേരളം.വിട്ടുവീഴ്ച ഇല്ലാത്ത ആ ആദർശ്ശ നിഷ്ഠയൊന്നു കൊണ്ട് മാത്രമാണു ഇതെല്ലാം കേളപ്പജി ചെയ്ത് തീർത്തത്” :
2021 കേളപ്പജി സ്മൃതി ഉദ്ഘാടനം ചെയ്ത് ശ്രീ ജെ നന്ദകുമാർ ( ചിന്തകൻ, എഴുത്തുകാരൻ) നടത്തിയ ആമുഖ പ്രസംഗത്തിലെ വരികളാണ് മുകളിൽ സൂചിപ്പിച്ചത്. നവോത്ഥാന കേരളം അതിന്റെ മൂല്യങ്ങളായി ഉയത്തിക്കാട്ടുന്ന സർവ്വതിന്റേയും പുറകിൽ കേളപ്പജിയുടെ കൈകളായിരുന്നു. എന്നാൽ ഇന്ന് നമുക്ക് ഇതെല്ലാം നഷ്ടമായിരിക്കുന്നു.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്തുള്ള മൂടാടി ഗ്രാമത്തിലെ മുച്ചുകുന്ന് കോയിപിള്ളിവീട്ടിൽ 1889 ആഗസ്സ് 24 ചിങ്ങമാസത്തിലെ പൂയം നക്ഷത്രത്തിലാണ് കെ. കേളപ്പൻ എന്ന ഗാന്ധിയന്റെ ജനനം. നാട്ടു പള്ളിക്കൂടത്തിൽതുടങ്ങിയ വിദ്യാഭാസം കൊയിലാണ്ടി മിഷൻ സ്കൂളിലും തലശ്ശേരി ബി.ഇ.എം.സ്കൂളിലുമായിരുന്നു. കോഴിക്കോട് കേരള വിദ്യശാലയിൽ നിന്നും ഇൻറർ മീഡിയറ്റ് പാസായി. ആനി ബസന്റിന്റെശിഷ്യനും തിയോസഫിക്കൽസൊസൈറ്റി പ്രവർത്തനുമായ ശ്രീ മഞ്ചേരി രാമയ്യർ കേളപ്പജിയുടെഅദ്ധ്യപകനായിരുന്നു. ആ ഗുരുനാഥന്റെ ദേശീയ വീക്ഷണവും സാമൂഹിക പ്രതിബദ്ധതയുംപൂർണ്ണമായും കേളപ്പജിയെ സ്വാധീനിച്ചിരുന്നു. ബിരുദ പഠനത്തിനായി മദ്രാസിലെ കൃസ്ത്യൻ കോളേജിൽ ചേർന്നു. മദ്രാസ് കേന്ദ്രീകരിച്ച് ആ കാലത്ത് നടന്ന ദേശീയ സ്വാതന്ത്രസമര മുന്നേറ്റങ്ങൾ കേളപ്പജിയെ സ്വാധീനിച്ചു. ഗാന്ധിജിയടക്കമുള്ള ദേശീയനേതാക്കളുടെ പ്രസംഗങ്ങളും പ്രവർത്തനങ്ങളും അദ്ദേഹത്തിൽവലിയ രീതിയിലുള്ള മാറ്റങ്ങൾവരുത്തി.
പഠനത്തിനുശേഷം കോട്ടയത്ത് അദ്ധ്യാപകനായി ജോലിചെയ്യുമ്പോഴാണ് മന്നത്ത് പദ്മനാഭനെ പരിചയപ്പെടുന്നത്, ആ സമാഗമത്തിന്റെ ബാക്കിപത്രമാണ് നായർ സർവ്വീസ് സൊസൈറ്റി. NSS ന്റെ ആദ്യ പ്രസിഡന്റാണ് കേളപ്പജി. പിന്നീട് നിയമം പഠിക്കാനായി ബോംബെയിലേക്ക് പോയി. പക്ഷെ അത് പൂർത്തിയാക്കാനായില്ല. അതിന്റെ കാരണം അദ്ദേഹം അച്ഛനെഴുതിയ കത്തിൽ സൂചിപ്പിച്ചിട്ടുണ്, അത് ഇപ്രകാരമാണ്. “മനുഷ്യ ജീവിതം ഉത്കൃഷ്ടമാക്കുന്നത് സാധുക്കളെപരിചരിച്ച് മനസിന് ശുദ്ധിയും ബുദ്ധിയും പക്വതയും വരുത്തിയിട്ടാണ് . കോടതിയിലും നിയമത്തിലും സമാധാനബുദ്ധിയോ സഹോദരഭാവമോ ഇല്ല. അങ്ങിനെയുള്ള കാര്യങ്ങളിൽ എനിക്ക് വിരക്തിതോന്നുന്നു. പരീക്ഷ പാസാവണമെന്ന് വിചാരിച്ചാലും, പാസായിട്ട് എന്ത്കാര്യം എന്നത് എന്നെ തടയുന്നു.” ബ്രിട്ടീഷ് നിയമം പഠിക്കാനുള്ളതല്ല അത് ലംഘിക്കാനുള്ളതാണെന്ന് അദ്ദേഹം തീരുമാനിച്ചു.
തിരിച്ചെത്തിയ അദ്ദേഹം കോൺഗ്രസ്സിൽ സജീവമായി ബ്രിട്ടീഷ് വിരുദ്ധ സമരപോരാട്ടത്തിൽ പങ്കാളിയായി. 1921 ലെ മാപ്പിളകലാപകാരികളുടെ പൊന്നാനിയിലേക്കുള്ള വരവിനെ കേരളഗാന്ധി തടഞ്ഞ സംഭവം ചരിത്രത്തിലിടംതേടി. തക്ബീർ വിളിച്ച് കൊലവിളി നടത്തിയ മാപ്പിള കലാപകാരികളെ തന്റെഅഹിംസാമന്ത്രം കൊണ്ട് നിയാധരാക്കിയ ആ യുവാവിനെ പിന്നീട് മലയാളനാട് വിളിച്ചത് കേരളാഗാന്ധിഎന്നാണ്.
ഖിലാഫത്തിനെ കുറിച്ച് അദ്ദേഹം എഴുതിയ ” ഖിലാഫത്തിന്റെ മതാന്ധത” എന്ന ലേഖനത്തിൽ ആ കാലഘട്ടത്തിലെ പ്രവർത്തനങ്ങളും, നിരീക്ഷണങ്ങളും തുറന്നെഴുതുന്നുണ്ട്.
അദ്ദേഹം ഇപ്രകാരം എഴുതി: . “1921ലെ ലഹളയില്‍ നടന്ന കൊള്ള, കൊലപാതകം, മതപരിവര്ത്തനം സ്ത്രീകളുടെ മാനഭംഗം തുടങ്ങിയ കാര്യങ്ങളോര്‍ത്താല്‍ മറ്റ്’ കലാപങ്ങളെല്ലാം നിഷ്പ്രഭമാകുന്നു”.കലാപത്തിന്റെ നേർ കാഴ്ചകൾ കേളപ്പജിയുടെ ഈ വാക്കുകളിൽ നിന്നും നമുക്ക് വായിച്ചെടുക്കാം . മാപ്പിള ലഹളയുടെ ഭാഗമായി നടന്ന എല്ലാകൂട്ടക്കൊലകളെയും ആ ഗാന്ധിയൻ തള്ളി പറഞ്ഞിട്ടുണ്ട്.
ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ മലബാറിലെ ദേശീയ സ്വാതന്ത്ര്യ സമരം അധികാരികൾക്ക് തലവേദനസൃഷ്ടിച്ചിരുന്നു. കെ കേളപ്പൻ അടക്കം നിരവധി നേതാക്കൾ ജയിലിലായി.ദേശീയ പ്രസ്ഥാനം വീണ്ടും കരുത്തുറ്റതാക്കാനായി ഒരു പത്രം തുടങ്ങാനുള്ള ചർച്ച സജീവമായി ഉയർന്നു വന്നു. അതിനെ തുടന്ന് കോഴിക്കോട് നിന്നും തുടങ്ങിയ മാതൃഭൂമിപത്രത്തിന്റെ മാനേജരും പിന്നീട് പത്രാധിപരായും കേളപ്പജി പ്രവർത്തിച്ചു.
1921 ൽ ഗോപാലപുരത്ത് ഹരിജനങ്ങൾക്ക് മാത്രമായി കോളനി ആരംഭിച്ചു. 1926 ൽ വൈക്കംസത്യാഗ്രഹ പ്രസ്ഥാനത്തിന് നേതൃത്വം നൽകി. ഭാരതം മുഴുവൻ ശ്രദ്ധിക്കുകയും ഗാന്ധിജി അടക്കമുള്ള ദേശീയ നേതാക്കളും പങ്കുകൊണ്ട വൈക്കം സത്യഗ്രഹ സമരം വിജയം കൈവരിച്ചു.
1931 ആഗസ്റ്റിൽ നടന്ന കെപിസിസി യോഗം കേളപ്പജിയെ സമരം നടത്താൻ ചുമതലപെടുത്തി. നവംബർ ഒന്നിന്ഗുരുവായൂരിൽ സത്യഗ്രഹം ആരംഭിച്ചു. സംഘർഷത്തെ തുടർന്ന് സാമൂതിരിക്ഷേത്രം അടച്ചു. പിന്നീട് ജനുവരിയിൽ ക്ഷേത്രം തുറന്നപ്പോൾ കേളപ്പ ജി നിരാഹാര സമരം ആരംഭിച്ചു. കേളപ്പന്റെ ജീവൻ രക്ഷിക്കാനായി കേരളത്തിലാകമാനം സമരം ആരംഭിച്ചു. ഗാന്ധിജിയുടെ കമ്പി സന്ദേശം കേളപ്പജിയെ തേടിയെത്തി. സമരം നിർത്തിവെക്കാൻ ഗാന്ധിജി ആവശ്യപ്പെട്ടു.പൊന്നാനി താലൂക്കിൽ നടന്നഹിതപരിശോധനയെ തുടർന്ന് ക്ഷേത്രംഎല്ലാവർക്കുമായി തുറന്ന്കൊടുത്തു.
1930 ഏപ്രിൽ 13 ന് കോഴിക്കോട് നിന്നുംപയ്യന്നുരിലേക്ക് ഉപ്പ്സത്യാഗ്രഹ പദയാത്ര ആരംഭിച്ചു. യാത്ര ഏപ്രിൽ23 ന് പയ്യന്നൂരിൽ സമാപിച്ചു. നിയമംലംഘിച്ച് കേരളവും സ്വാതന്ത്ര്യസമരാഗ്നിയുടെ ഭാഗമായി. ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് ദേശവ്യാപകമായ അറസ്റ്റ് നടന്നു. കേളപ്പജിയെ അറസ്റ്റ്ചെയ്ത് തമിഴ്‌നാട് ജയിലടച്ചു. വെല്ലൂർജയിലിലെ തടവ് കാലത്താണ് അദ്ദേഹം ഭാരതീയ ദർശനങ്ങളും തത്വ ശാസ്ത്രങ്ങളും പഠിച്ചത്.
ഹരിജനോദ്ധാരണം എന്ന ഗാന്ധിജിയുടെ സ്വപ്നം ഏറ്റെടുത്ത് കേരളം മുഴുവൻ യാത്രചെയ്തു..കേളപ്പജിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പിന്നാക്ക സമൂഹത്തിന്റെ മുഴുവന്‍ പുരോഗതിക്കാണ് വഴിവെച്ചത്. ഹരിജന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകവിദ്യാലയങ്ങള്‍ സ്ഥാപിച്ചും അവര്‍ക്കായി ഹോസ്റ്റലുകള്‍ അവര്‍ക്കായി തുടങ്ങാനും കേളപ്പജിഅക്ഷീണം പ്രവര്‍ത്തിച്ചു. പ്രസിദ്ധമായ തിരുന്നാവായ ഓത്തന്മാര്‍മഠത്തിന് സമീപം തന്നെ കേളപ്പജിഹരിജന്‍ ഹോസ്റ്റല്‍ പണിതു. അതിന്റെ ഒരു മുറി ഓഫീസും വീടുമായി മാറ്റി. തവനൂർ അടക്കം നിരവധി സ്ഥലങ്ങളിൽ എല്‍.പി, യു. പി., ഹൈസ്‌കൂള്‍ എന്നിവ ആരംഭിച്ച് മുഴുവന്‍ ആളുകള്‍ക്കുംവിദ്യാഭ്യാസം നല്‍കാന്‍ ആ മഹാത്മാവ് മുന്നോട്ടു വന്നു.
മലബാർ ഡിസ്ട്രിക്ട് പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് 1937 ൽ കോരപ്പുഴ പാലം നിർമ്മിക്കാൻതീരുമാനിക്കുന്നത്. മലബാറിലെ യാത്രാ ദുരിതത്തിന് അറുതി വരുത്തിയ തീരുമാനമായിരുന്നു അത്. കോരപ്പുഴപാലത്തിന്റെ ശിലാഫലകത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായ തന്റെ പേര്ഉൾപ്പെടുത്തരുതെന്നും കേളപ്പജി നിർബന്ധം പിടിച്ചു. ഗ്രാമവികസന ഫണ്ട് ഉപയോഗിച്ച് ഡിസ്ട്രിക്ട്ബോർഡ് നിർമിച്ച പാലം എന്നുമാത്രമാണ് അതിൽ രേഖപ്പെടുത്തിയത്. ധാരാളിത്തവും ആർഭാടവുംകാണിച്ച് പണം ചെലവഴിച്ചുള്ള ഉദ്ഘാടനച്ചടങ്ങ് വേണ്ടെന്ന കേളപ്പജിയുടെ നിശ്ചയദാർഢ്യമാണ്കാളവണ്ടി തെളിച്ചുള്ള ഉദ്ഘാടനത്തിന് വഴിതെളിച്ചത്.
സ്വതന്ത്രഭാരതത്തിലെ കേളപ്പജിയുടെ ജീവിതം നാം പരിശോധിക്കുമ്പോള്‍ വിവാദങ്ങളുടെ ഒരുപെരുമഴ നമുക്ക് കാണാം. എല്ലാവരും ദേശീയത കൈവിട്ടപ്പോഴും കേളപ്പജി ആ വികാരംഉയര്‍ത്തിപ്പിടിച്ചു. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും വിട്ട അദ്ദേഹം സര്‍വ്വോദയപ്രസ്ഥാനത്തില്‍ ചേര്‍ന്നു. 1952-ൽ പൊന്നാനി ലോക് സഭ സീറ്റിൽ നിന്നും പാർലമെന്റിലേക്കുതിരഞ്ഞെടുക്കപ്പെട്ടു.ഗാന്ധിപീസ് ഫൗണ്ടേഷന്‍, കേരള സര്‍വ്വോദയസംഘം, സര്‍വ്വോദയമണ്ഡല്‍തുടങ്ങിയ പ്രസ്ഥാനങ്ങളുടെ അമരക്കാരനായി. ദളിത് ഉദ്ധാരണവും ഖാദി സര്‍വ്വോദയപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. കോണ്‍ഗ്രസിന്റെ ഇടതുപക്ഷത്തിന്റെ നേതാക്കള്‍അദ്ദേഹത്തിന്റെ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. അദ്ധേഹത്തിനു നേരെ വധശ്രമം വരെനടന്നതായുള്ള് വെളിപെടുത്തലുകൾ അടുത്തിടെ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു.
മതത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ല രൂപീകരണം നടത്തുന്നതിനെ കേളപ്പജി രൂക്ഷമായിഎതിര്‍ത്തു. ഈ തീരുമാനം കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുമെന്ന് അദ്ദേഹംമുന്നറിയിപ്പു നല്‍കി
അങ്ങാടിപുറം തളി ശിവക്ഷേത്രംസമരം ഏറ്റെടുത്ത് കേരളഗാന്ധി മാന്യ പി. മാധവ്ജിയുടെ നേതൃത്വത്തില്‍ ക്ഷേത്രസംരക്ഷണസമിതി രൂപീകരിക്കാന്‍ മുന്നോട്ടുവന്നു. എതിര്‍പ്പുകളെ തളി സമരം നല്‍കിയത്. മാന്യ പി. മാധവ്ജിയുടെ നേതൃത്വത്തില്‍ ക്ഷേത്രംസംരക്ഷണസമിതി രൂപീകരിക്കാന്‍ മുന്നോട്ടുവന്നു കേളപ്പജി . ആ ഐതിഹാസിക സമരത്തെ തുടർന്ന ആയിരക്കണക്കിന് ക്ഷേത്രങ്ങളാണ് കേരളത്തിൽ പുനർന്നിർമ്മിക്കപ്പെട്ടത്.
എതിര്‍പ്പുകളെ മുഴുവൻ പൂമാലകളാക്കി മാറ്റി തന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചു. “നായ പാത്തിയ കല്ലില്‍ ചന്ദനം പൂശിയ കേളപ്പാ” എന്ന മുദ്രാവാക്യം വിളിച്ചാണ് കമ്മ്യൂണിസ്റ്റുകാര്‍ അദ്ദേഹത്തെ അപമാനിച്ചത്. വിട്ടുവീഴ്ചയില്ലാത്ത ദേശഭക്തിയുടെ, കർശ്ശനമായ ജീവിത ശുദ്ധിയുടെ, കലർപ്പില്ലാത്ത ലാളിത്യത്തിന്റെ, അദമ്യമായ ആത്മവിശ്വാസത്തിന്റെയും, അചഞ്ചലമായ ധീരതയുടെയും പ്രതീകമയിരുന്ന മഹാരഥൻ.മരണം വരെ ധർമ്മപ്ക്ഷത്ത് നിന്നാണ് അദ്ധേഹം പ്രവർത്തിച്ചത്. ഗാന്ധിജിയെ മാതൃകയാക്കി കേളപ്പജിയും അദ്ദേഹത്തിന്റെ ജീവിതം തന്നെ തന്റെ സന്ദേശമാക്കി.
1971 ഒക്റ്റോബർ 7 അദ്ദേഹം ഈ ലോകം വിട്ടുപോയി. ജന്മഭൂമി മൂടാടി ആണെങ്കിലും കർമ്മഭൂമി നിളാ തീരത്ത് ത്രിമൂർത്തി സ്ഥാനമായ തവനൂർ ഗ്രാമമായിരുന്നു. തന്റെ കര്‍മ്മഭൂമിയായ തവനൂരില്‍ വേണം അന്ത്യവിശ്രമമെന്ന കേളപ്പജിയുടെ ആഗ്രഹപ്രകാരം, അന്നത്തെ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടുകൂടി ത്രിമൂര്‍ത്തി സംഗമഭൂമിയായ (തിരുന്നാവായ, തവനൂര്‍) തവനൂര്‍ശിവക്ഷേത്രത്തിനുമുന്നിലെ നിളാതീരത്ത് മുഴുവന്‍ ബഹുമതികളോടുകൂടിയാണ് ആ മഹാത്മാവിന്റെഭൗതികശരീരം അടക്കം ചെയ്തത്.
കേളപ്പജിയുടെ സമാധി ഭൂമിയിലെ ആറടി മണ്ണ് ഇന്ന് ഭൂമാഫിയുടെകയ്യിലാണ്. കയ്യേറ്റം ഒഴിപ്പിക്കാനായി കലക്ടര്‍ നേരിട്ട് ഇടപെട്ടിട്ടും ഇന്നും അവ്യക്തത തുടരുന്നു. 2009ൽ മഹാകവി അക്കിത്തത്തിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച നിളാ നദീ സംരക്ഷണ പ്രസ്ഥാനമാണ് നിളാ വിചാരവേദി. നിളാവിചാരവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷങ്ങളിലും സമാധിഭൂമിയിൽ പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനും നടത്തുന്നുണ്ട്. 2016 ആദ്യമായി സമാധി മണ്ഡപം നിർമ്മിച്ചു എന്നാൽ പ്രളയത്ത് തുടർന്ന് മണൽ മൂടി.പുനർന്നിർമ്മിക്കപ്പെട്ട സമാധിമണ്ഡപത്തിനു കേരളാ രാജ് ഘട്ട് എന്ന് നാമകരണം ചെയ്തു.

നിളാ തീരത്തെ സമാധി ഭൂമിയിൽ പുതുക്കിപണിത സമാധി മണ്ഡപം 2021 ഒക്റ്റൊബർ 7 ന് നിളാവിചാരവേദി സ്ഥാപകനും പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകുമായ ജെ നന്ദകുമാർ , കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ, മുൻ മിസ്സോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ എന്നിവരും ഗാന്ധീയന്മാരും ചേർന്ന് നാടിന് സമർപ്പിച്ചു.
ആ മഹാത്മാവ് മുന്നോട്ട് വെച്ച ദേശീയത, ഗ്രാമസ്വരാജ്, പിന്നാക്ക സമുദായ ഉദ്ധാരണം, മദ്യനിരോധനം, ഖാദി സർവ്വോദയ മുന്നേറ്റം, അഴിമതിനിർമ്മാർജനം എന്നീ ആശയങ്ങൾ കേരളം പാടെ മറന്നു. ഇന്ന് ഭാരതത്തിൽ ദേശീയതക്കെതിരെ നടക്കുന്ന മുഴുവൻ കുത്സിതപ്രവർത്തനങ്ങൾക്കും നേതൃത്വം കേരളമാണ്. ഇസ്ലാമിക തീവ്രവാദികളുടെ പറുദീസയായി കേരളം. മതത്തിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമായ മലപ്പുറത്ത് നിന്നാണ് നിരോധിത സ്ംഘടനായ പോപ്പുലർ ഫ്രണ്ടിന്റെ മുസ്ലീം തീവ്രവാദികൾ ഏറ്റവും കൂടുതൽ അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് നാം ഓർക്കണം.
ഭാരതത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മദ്യം ഉപയോഗിക്കുന്ന സംസ്ഥാനം കേരളമായി മാറി. മദ്യം മയക്ക് മരുന്ന് വ്യാപാരത്തിന്റെ കേന്ദ്രമായി കേരളം. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുമ്പോഴും കേരളത്തിലെ പട്ടികജാതി പിന്നാക്ക വിഭാഗത്തിന്റെ ജീവിതനിലവാരം മറ്റ് സമുദായങ്ങളിൽ നിന്നും ഏറെ പിന്നിലാണ്. ഭൂപരിഷ്കരണം നടപ്പിലാക്കിയ കേരളത്തിൽ സ്വന്ത്മായി ഭൂമിയും വീടും ഇല്ലാതെ ഇന്നും പട്ടികജാതി/വനവാസി സമൂഹം ജീവിക്കുന്നു.
സ്വാശ്രയബോധം പൂർണ്ണമായും ഇല്ലാതായ കേരള സമൂഹം എല്ലാ കാര്യത്തിനും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. വികലമായ സാമ്പത്തികനയം കേരളത്തെ വലിയ കടക്കെണിയിലാക്കി. കേരളത്തിന്റെ തനത് കൃഷിയും ഗ്രാമജീവിതവും ഇല്ലാതായി. സർവ്വമേഖലയിലും അഴിമതിയും സ്വജന പക്ഷപാതവും നിറഞ്ഞാടുന്നു. കേരളഗാന്ധി മുന്നോട്ട് വെച്ച മുഴുവൻ നവോത്ഥാന മൂല്യങ്ങളും ഇല്ലാതായി.
ഭാരതത്തിന്റെ ധീരസന്താനമായ ആ രാഷ്‌ട്രഭക്തനിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടല്ലാതെ നമുക്കു മുന്നോട്ട് പോകാൻ ആവില്ല..
ഇന്ന് നിലയില്ലാക്കയത്തിലേക്ക് ആണ്ടു പോകും മാതിരി കേരളം മാറിപ്പോയത് ശാസ്ത്രീയവും കേരളീയ സംസ്കൃതിക്ക് അനുഗുണവുമായ ഒരാദർശ്ശം പിന്തുടരാനില്ലാതെ ആയിപ്പോയതാണ്. സ്വന്തം ജീവിതം യജ്ഞമാക്കി മാറ്റിയ കേളപ്പജിയെന്ന തപോധനനിലേക്ക് തിരികെ പോകുക എന്നതുമാത്രമാണ് ഇനി പ്രതിവിധി.
എഴുതിയത്; വിപിൻ കൂടിയേടത്ത്
















Comments