ചൈനയിൽ നേതൃനിരയിൽ പൊട്ടിത്തെറി വ്യാപകമാകുന്നതിനിടെ രാജ്യത്തെ പ്രതിരോധ മന്ത്രി ലീ ഷാങ്ഫുവിനെ കാണാനില്ലെന്ന് പരാതി. നേതൃനിരയിലെ മാറ്റങ്ങൾക്കും സൈന്യത്തിനുള്ളിലെ അഴിമതിക്കേസുകളിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങൾക്കുമിടയിലാണ് മന്ത്രിയുടെ തിരോധാനം. കഴിഞ്ഞ മാസം 29-ന് ശേഷം മന്ത്രിയെ പുറത്തുകണ്ടിട്ടില്ലെന്നത് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാണ്. ബീജിംഗിൽ നടന്ന മൂന്നാമത് ചൈന-ആഫ്രിക്ക പീസ് ആന്റ് സെക്യൂരിറ്റി ഫോറത്തിലാണ് ഷാങ്ഫു അവസാനമായി പ്രത്യക്ഷപ്പെട്ടത്.
അഞ്ച് വർഷം മുൻപ് നടന്ന ഹാർഡ് വെയർ സംഭരണവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഈ കാലഘട്ടത്തിൽ, 2017 മുതൽ കഴിഞ്ഞ വർഷം വരെ ഉപകരണ വകുപ്പിന്റെ തലവനായിരുന്നു ലി ഷാങ്ഫു. ഈ സാഹചര്യത്തിലാണോ ചൈനീസ് മന്ത്രിയുടെ മുങ്ങൽ എന്നും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്. സൈന്യത്തിലെ പ്രധാന ഉദ്യോഗസ്ഥരുടെ തരംതാഴ്‌ത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങളും നിലവിലെ അവസ്ഥയിൽ ഊഹാപോഹങ്ങൾ വർദ്ധിപ്പിക്കുന്നു.
നേരത്തെ വിദേശകാര്യമന്ത്രി ചിൻ ഗാങിനെയും കാണാതായിരുന്നു. ഒരു മാസത്തിന് ശേഷം മന്ത്രിയെ പുറത്താക്കുകയായിരുന്നു. എന്നാൽ എന്ത് കാരണത്താലാണ് മന്ത്രിയെ പുറത്താക്കിയതെന്ന് ഇന്നും രഹസ്യമായി തന്നെ തുടരുകയാണ്. പ്രസിഡന്റിന്റെ വിശ്വസ്തനായിരുന്ന ചിൻ ഗാങിനെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ പുറത്താക്കിയതും ലീയെ കാണാതായ സാഹചര്യത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
Comments