കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ച 19-കാരനെതിരെ കാപ്പ ചുമത്തും. 21 കേസുകളിൽ പ്രതിയായ മുഹമ്മദ് തായിഫിനെയാകും കാപ്പ ചുമത്തി നാടുകടത്തുക. സ്ഥിരം കുറ്റവാളിയാണ് തായിഫ് എന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ മുഹമ്മദ് തായിഫിനെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സന്ദീപിന് കുത്തേറ്റത്. പിന്നീട് ഇയാളെ മാനാഞ്ചിറയിലെ കോംട്രസ്റ്റ് കെട്ടിടത്തിലെ കാടു മൂടിക്കിടക്കുന്ന ഭാഗത്തുനിന്നും പോലീസ് സാഹസികമായി കീഴടക്കി. തായിഫിന്റെ കൂട്ടാളികളായ അക്ഷയ് കുമാർ,മുഹമ്മദ് ഷിഹാൽ എന്നിവരെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. ജയിലിലായിരുന്ന തായിഫ് മൂന്നാഴ്ച മുൻപാണ് ജാമ്യത്തിലിറങ്ങിയത്.
തായിഫും കൂട്ടാളികളും ചേർന്ന് മൂന്ന് ദിവസം മുൻപ് വേങ്ങേരിയിൽ നിന്ന് വീണ്ടും സ്‌കൂട്ടർ മോഷ്ടിച്ചു്. ഈ സ്‌കൂട്ടറിൽ മലപ്പുറം വള്ളുവമ്പ്രത്തെത്തിയ സംഘം മറ്റൊരു പൾസർ ബൈക്ക് മോഷ്ടിച്ച് കോഴിക്കോടിന് മടങ്ങി. സ്‌കൂട്ടർ അവിടെ ഉപേക്ഷിച്ചു. പൾസർ ബൈക്കുകൾ തിരഞ്ഞ് പിടിച്ച് മോഷ്ടിക്കുകയാണ് സംഘത്തിന്റെ പതിവ്. തായിഫിനെതിരെ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് പോലീസ് ഉടൻ റിപ്പോർട്ട് നൽകും.