ജയ്പൂർ : അജ്മീർ ഖ്വാജാ സാഹിബ് ദർഗ സന്ദർശിക്കാനെത്തിയയാളെ ഖാദിമുകൾ മർദ്ദിച്ചതായി പരാതി . . മദ്ധ്യപ്രദേശിലെ ബുർഹാൻപൂർ ഹമീദ്പുര നിവാസി സർവാർ ഹുസൈനാണ് മർദ്ദനമേറ്റത് . ഈ മാസം 23 നാണ് ഹുസൈൻ സുഹൃത്തുക്കളായ മനീഷ്, ആസിഫ് എന്നിവരോടൊപ്പം അജ്മീർ ദർഗയിൽ എത്തിയത് .
ദർഗയിലെ ഖാദിമായ സയ്യിദ് റഹ്മത്ത് അലി അവരിൽ നിന്നെല്ലാം സിയാറത്തിനായി പണം ആവശ്യപ്പെട്ടു. സർവാർ ഹുസൈൻ വിസമ്മതിച്ചപ്പോൾ ഖാദിമിനൊപ്പം ഉണ്ടായിരുന്ന ചിലർ ഹുസൈനെയും , കൂട്ടരെയും മർദ്ദിച്ചു. സർവാറിനെ മർദ്ദിച്ച ശേഷം പ്രതികൾ ബലം പ്രയോഗിച്ച് ദർഗയുടെ മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോയി. റഹ്മത്ത് അലിയ്ക്കൊപ്പം മൂന്ന് സ്ത്രീകളുമുണ്ടായിരുന്നു . ഇവർ സർവാർ ഹുസൈനെ ബലമായി പിടിച്ച് തലയുടെ ഒരു ഭാഗത്ത് നിന്നുള്ള മുടിയും, ഒരു വശത്ത് നിന്നുള്ള മീശയും വെട്ടിമാറ്റി.
മർദ്ദനമേറ്റ് അവശനായ സർവാർ ഹുസൈൻ അജ്മീറിലെ ദർഗ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സർവാർ ഹുസൈന്റെ പരാതിയിൽ മുഖ്യപ്രതികളായ സയ്യിദ് റഹ്മത്ത് അലിയെയും കൂട്ടാളികളായ ഖാസിം ഷെയ്ഖ്, മുഹമ്മദ് ഫായിസ് സൽമാനി എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് കൂട്ടാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ് .