ആലപ്പുഴ: പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി. ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ച ഗ്രീഷ്മ ഇന്നാണ് പുറത്തിറങ്ങിയത്. മാവേലിക്കര കോടതിയിൽ രാത്രിയോടെ അഭിഭാഷകരെത്തിയതിന് ശേഷമാണ് ഗ്രീഷ്മയെ പുറത്തിറക്കുന്നത്. ഇന്നലെയാണ് ഹൈക്കോടതിയിൽ നിന്നും ഗ്രീഷ്മയ്‌ക്ക് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരത്ത് ജയിലിൽ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ അടുത്തിടെയാണ് മാവേലിക്കരയിലെ ജയിലിലേക്ക് മാറ്റുന്നത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ ഗ്രീഷ്മ തനിക്കൊന്നും പറയാനില്ല എന്ന് പറഞ്ഞു പ്രതികരിച്ചു.
അതേസമയം സമൂഹത്തിന്റെ വികാരം എതിരാണെന്നതിനാൽ ഒരാൾക്ക് അർഹതപ്പെട്ട ജാമ്യം നിഷേധിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഗ്രീഷ്മ സഹകരിച്ചിരുന്നു. കൂടാതെ പ്രതിയ്‌ക്ക് മുമ്പ് ക്രിമിനൽ പശ്ചാത്തലവും ഉണ്ടായിരുന്നില്ല. കുറ്റപത്രം സമർപ്പിച്ചിട്ടും ജാമ്യം നിഷേധിക്കുകയാണ് എങ്കിൽ അതിന് മതിയായ കാരണം വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി. സാക്ഷികളെ സ്വാധീനിക്കരുതെന്നും കേസിൽ ഇടപെടരുത് എന്നതുൾപ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ 31-നാണ് ഷാരോൺ വധക്കേസുമായി ബന്ധപ്പെട്ട് ഗ്രീഷ്മയെ അറസ്റ്റ് ചെയ്യുന്നത്. സൈനികനുമായുള്ള വിവാഹം ഉറപ്പിച്ചതിന് ശേഷവും കാമുകൻ ബന്ധത്തിൽ നിന്നും പിന്മാറാത്തതാണ് കൊലപാതകത്തിന് കാരണം. പ്രതി ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തിൽ വിഷം കലക്കി നൽകി കൊലപ്പെടുത്തുകയായിരുന്നു.















