തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പ് പുറത്ത് കൊണ്ടുവന്ന പൊതുപ്രവർത്തകനെ കൊല്ലാൻ ശ്രമമെന്ന് പരാതി. ബിജെപി മണ്ഡലം അദ്ധ്യക്ഷൻ തൂങ്ങാംപാറ ബാലകൃഷ്ണനെയാണ് വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം നടന്നത്. സംഭവത്തിൽ ബാലകൃഷ്ണൻ മാറനല്ലൂർ പോലീസിൽ പരാതി നൽകി.
കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ ആരോപണ വിധേയനും ബാങ്കിന്റെ മുൻ പ്രസിഡന്റുമായ ഭാസുരാംഗനും മകനുമാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം.
സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ നെയ്യാറ്റിൻകര -കാട്ടാക്കട റോഡ് ഉപരോധിച്ചു. കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു മാറ്റി. ബിജെപി ജില്ലാ അദ്ധ്യക്ഷനും സ്ഥലത്തെത്തി. സംഭവത്തിൽ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ബിജെപി അറിയിച്ചു.















