പത്തനംതിട്ട: ശബരിമല തീർത്ഥാടന പാതകളുടെ ശുചീകരണവുമായി ബന്ധപ്പെട്ട് 1,000 വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കാൻ സർക്കാരിന് ശുപാർശ നൽകുമെന്നറിയിച്ച് കളക്ടർ ദിവ്യ എസ് അയ്യർ. ശബരിമല സാനിറ്റേഷൻ സൊസൈറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കവെയാണ് കളക്ടർ ഇക്കാര്യം പരാമർശിച്ചത്. സന്നിധാനം, പമ്പ, നിലക്കൽ, പന്തളം, കുളനട എന്നിവിടങ്ങളിലെ തീർത്ഥാടന പാതകളുടെ ശുചീകരണവുമായി ബന്ധപ്പെട്ടാണ് വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കുന്നത്.
ഇവർ ശേഖരിക്കുന്ന മാലിന്യം സംസ്കരണ സ്ഥലത്ത് എത്തിക്കുന്നതിനായി 14 ട്രാക്ടർ ട്രെയിലറുകൾ വാടകയ്ക്ക് എടുക്കും. സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ മൂന്ന് ട്രാക്ടറുകൾ ആകും ഉണ്ടാകുക. നിലക്കലിൽ എട്ട് ട്രാക്ടറുമായിരിക്കും വിന്യസിക്കുന്നതെന്ന് കളക്ടർ വ്യക്തമാക്കി. വിശുദ്ധി സേന വോളന്റിയർക്ക് കഴിഞ്ഞ വർഷം വേതനമായി 450 രൂപയാണ് നൽകിയിരുന്നത്. ഈ വർഷം വേതനം പരിഷ്കരിക്കുന്നതിനും ശുപാർശ നൽകും. യാത്രപ്പടി ഇനത്തിൽ 1,000 രൂപയും ഇവർക്ക് നൽകും.
വിശുദ്ധ സേനാംഗങ്ങളുടെ പ്രവർത്തനവും ക്ഷേമവും വിലയിരുത്തുന്നതിന് വേണ്ടി വെൽഫെയർ ഓഫീസറെയും നിയമിക്കും. ഇവർക്ക് വേണ്ടിയുള്ള അവശ്യ സാധനങ്ങൾ സർക്കാർ ഏജൻസികളിൽ നിന്നും നേരിട്ട് വാങ്ങാനാണ് നിർദ്ദേശം.