തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രശ്നം പാക്കേജുകളിലൂടെ പരിഹരിക്കുമെന്നും കരുവന്നൂരിൽ നടക്കുന്നത് രാഷ്‌ട്രീയക്കളി ആണെന്നും പറഞ്ഞ മന്ത്രി വി.എൻ വാസവനെയും സിപിഎമ്മിനെയും വിമർശിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്. കട്ടതിന് ശേഷം സിപിഎം നേതാക്കൾ ന്യായീകരണം നടത്തുന്നുവെന്നും ദയാവായ്പുകളുടെ പാക്കേജുകളായ് സഹകാരികൾക്ക് വാസവന്റെ വീട്ടിൽ നിന്നെടുത്തു കൊടുക്കുന്ന പണമല്ല ചോദിച്ചതെന്നും ശക്തമായ ഭാഷയിൽ ശ്യാംരാജ് വിമർശിച്ചു.
‘കട്ടതും പോരാ, ന്യായീകരണവും. കേരളത്തിലെ മാദ്ധ്യമങ്ങളും ബുദ്ധിയില്ലാത്ത ബുദ്ധിജീവികളും ഒക്കെച്ചേർന്ന് ഇടതുപക്ഷത്തിന് അനുകൂലമായ ഒരു എക്കോ സിസ്റ്റം കേരളത്തിൽ നിർമ്മിച്ചു വച്ചിട്ടുണ്ട്. കമ്യൂണിസ്റ്റുകാരൻ ഒരാളെ വെടിവച്ചിട്ടാൽ വെടി കൊണ്ടവനോട് ഇക്കൂട്ടർ ചോദിക്കും ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഇട്ടു കൂടായിരുന്നോ എന്ന്. ഒരു ബാങ്കിൽ മാത്രം 500 കോടിയുടെ കൊള്ള നടത്തിയിട്ടും ഇവരുടെ ചോദ്യം കേരളത്തിന്റെ സഹകരണ മേഖല തകർക്കുകയാണോ എന്നും സുരേഷ് ഗോപി എന്തിനാണ് ജാഥ നടത്തുന്നതെന്നും ഒക്കെയാണ്’.
‘പണം പാക്കേജുകളായ് കൊടുക്കും പോലും. ദയാവായ്പുകളുടെ പാക്കേജുകളായ് സഹകാരികൾക്ക് വാസവന്റെ വീട്ടിൽ നിന്നെടുത്തു കൊടുക്കുന്ന പണമല്ല ചോദിച്ചത്. മൊയ്ദീനും കണ്ണനുമടക്കം കമ്യൂണിസ്റ്റ് നേതാക്കന്മാർ കട്ടു തിന്ന, സാധാരണ ജനങ്ങൾ അധ്വാനിച്ചുണ്ടാക്കിയ അവരുടെ സ്വന്തം പണം ആവശ്യപ്പെടുകയാണ് ചെയ്തത്’- എന്ന് ശ്യാംരാജ് പറഞ്ഞു.