ഓഗസ്റ്റ് മാസത്തിൽ രാജ്യത്ത് 74 ലക്ഷം അക്കൗണ്ടുകൾ വിലക്കിയതായി വാട്ട്‌സ്ആപ്പ്. കേന്ദ്ര ഐടി നിയമപ്രകാരമുള്ള പ്രതിമാസ റിപ്പോർട്ടിലാണ് വാട്ട്‌സ്ആപ്പ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വാട്ട്‌സ്ആപ്പിന് രാജ്യത്തെ ഉപയോക്താക്കളിൽ നിന്നും ലഭിച്ച പരാതികളുടെയും നിയമ ലംഘനങ്ങളുടെയും അടിസ്ഥാനത്തിലാണ് നീക്കം.
35 ലക്ഷം അക്കൗണ്ടുകളാണ് ഉപയോക്താക്കളിൽ നിന്നും റിപ്പോർട്ടിംഗോ പരാതിയോ ഒന്നും തന്നെ ലഭിക്കുന്നതിന് മുമ്പ് നിരോധിച്ചതായി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഓഗസ്റ്റ് 1 നും ഓഗസ്റ്റ് 31 നും ഇടയിൽ 7,420,748 വാട്ട്സ്ആപ്പ് അക്കൗണ്ടുകളാണ് നിരോധിച്ചത്. ഇതിൽ 3,506,905 അക്കൗണ്ടുകൾ ഉപയോക്താക്കളിൽ നിന്ന് പരാതി ലഭിക്കും മുമ്പ് തന്നെ നിരോധിച്ചവയാണ്. വാട്ട്‌സ്ആപ്പ് ദുരുപയോഗത്തിനെതിരായാണ് ഇത്തരത്തിലുള്ള നടപടിയെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് വാട്ട്‌സ്ആപ്പിന്റെ പുതിയ നീക്കം. ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) റൂൾസ്, 2021-ന്റെ റൂൾ 4(1)(ഡി), റൂൾ 3എ(7) എന്നിവയ്‌ക്ക് അനുസൃതമായാണ് വാട്ട്സ്ആപ്പ് പ്രതിമാസ ഇന്ത്യ റിപ്പോർട്ട് പുറത്തിറക്കുന്നത്.