തിരുവനന്തപുരം: തട്ടം വിവാദത്തിൽ സിപിഎം സംസ്ഥാന സമിതി അംഗം കെ.അനിൽ കുമാറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഹിജാബ് വിഷയത്തിൽ തന്നെ പാർട്ടി വിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. അനിൽകുമാറിന്റെ പരാമർശം പാർട്ടി നിലപാടല്ല. പരാമർശത്തോട് പാർട്ടിക്ക് യോജിപ്പില്ലെന്നും ഗോവിന്ദൻ തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
വസ്ത്ര സ്വാതന്ത്ര്യം അവരവരുടെ സ്വാതന്ത്ര്യമാണ്. അതിൽ കൈ കടത്താൻ പാർട്ടി ഉദ്ദേശിക്കുന്നില്ല. ഹിജാബ് വിഷയത്തിൽ തന്നെ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. വസ്ത്രധാരണം ജനാധിപത്യ അവകാശമാണ്. വസ്ത്രങ്ങൾ ഇങ്ങനെ ധരിക്കാവൂ എന്ന് ഏതെങ്കിലും അവസരത്തിൽ നിർദ്ദേശിക്കാൻ സിപിഎം ആഗ്രഹിക്കുന്നില്ല. ഭരണഘടന അനുശാസിക്കുന്നതാണ് വസ്ത്ര സ്വാതന്ത്ര്യമെന്നും ഗോവിന്ദൻ പറഞ്ഞു.
വിഷയത്തിൽ അനിൽകുമാറിനെ വിമർശിച്ച് കെ.ടി ജലീൽ എംഎൽഎ രംഗത്തുവന്നിരുന്നു. ഇതിനെ പിന്താങ്ങി എ.എം.ആരിഫും ജലീലിന്റെ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്തുവന്നിരിക്കുന്നത്.
തിരുവനന്തപുരത്ത് നടന്ന നാസ്തിക സമ്മേളനത്തിലായിരുന്നു അനിൽ കുമാറിന്റെ വിവാദ പ്രസംഗം. സിപിഎം എല്ലാകാലത്തും സ്ത്രീ പുരോഗമന ആശയങ്ങൾക്കൊപ്പമാണ് നിൽക്കുന്നതെന്നും മലപ്പുറത്ത് തട്ടം ഉപേക്ഷിക്കാൻ ചില സ്ത്രീകൾക്ക് പ്രചോദനം നൽകിയത് സിപിഎം ആണെന്നുമായിരുന്നു അനിൽകുമാറിന്റെ പരാമർശം. ഇതിനെതിരെയാണ് മുസ്ലീം സംഘടനകളടക്കം രംഗത്തുവന്നിരിക്കുന്നത്.