തിരുവനന്തപുരം: ഇസ്രായേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും സിപിഎം നേതാവ് കെ.കെ ഷൈലജ. ഇസ്രായേലിൽ അക്രമം അഴിച്ചു വിട്ടത് ഇസ്ലാമിക ഭീകരരാണെന്ന് സിപിഎം പറയാൻ മടിക്കുമ്പോഴാണ് ഹമാസ് ഭീകരരാണ് ഇസ്രായേലിൽ മനുഷ്യരെ കൊന്നൊടുക്കുന്നതെന്ന് കെ.കെ ഷൈലജ തുറന്നു പറഞ്ഞിരിക്കുന്നത്. രണ്ട് ഭാഗവും ബാലൻസ് ചെയ്തുകൊണ്ടാണ് സിപിഎം നേതാവിന്റെ പോസ്റ്റ്. ‘ഹമാസ് ഭീകരർ എന്നുള്ളത് തിരുത്തരുത്’, ‘നൈസ് ആയിട്ട് രണ്ട് വള്ളത്തിലും ചവിട്ടി’, ‘ഹമാസ് ഭീകരര്‍ എന്നുള്ള വാക്ക് നാളെയും കാണണം’ എന്നിങ്ങനെ ഒരു വിഭാഗം പോസ്റ്റിന് കമന്റ് ചെയ്യുമ്പോൾ, ഹമാസിനെ പോരാളികൾ എന്ന് വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമിസ്റ്റുകളും രംഗത്തു വന്നിട്ടുണ്ട്.
കെ.കെ ഷൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്,
അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധങ്ങൾ. നിഷ്കളങ്കരായ അനേകം മനുഷ്യർ ഓരോ യുദ്ധത്തിലും കുരുതി
കൊടുക്കപ്പെടുന്നു. ബോംബാക്രമണത്തിൽ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകൾ നമ്മുടെ ഉറക്കം കെടുത്തുന്നു. ഇസ്രയേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും. അതോടൊപ്പം 1948 മുതൽ പലസ്തീൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും അതിനു കാരണക്കാർ ഇസ്രയേലും അവർക്ക് പിന്തുണ നൽകുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാർത്ഥ്യം മറച്ചുവെക്കാൻ കഴിയില്ല. മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയാണ് യുദ്ധങ്ങളിൽ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി നെടുവീർപ്പിടുക മാത്രമല്ല പ്രതിഷേധിക്കുക കൂടി ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്വം.
















