ഹൈദരാബാദ്: തെലങ്കാനയിൽ സഖ്യമില്ലാതെ മത്സരിക്കുമെന്ന് അറിയിച്ച് ബിജെപി. 119 സീറ്റിലും പാർട്ടി ഒറ്റയ്‌ക്ക് തന്നെ മത്സരിക്കും. ചന്ദ്രശേഖർ റാവുവിന്റെ ബിആർഎസുമായി സഖ്യമുണ്ടായേക്കാം എന്ന് ചില ദേശീയ മദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് തിരിത്തിക്കൊണ്ട് രംഗത്തുവന്നിരിക്കുകയാണ് സംസ്ഥാന നേതൃത്വം.
119 അംഗ സഭയിൽ 99 സീറ്റുകളാണ് നിലവിൽ ബിആർഎസിനുള്ളത്. കോൺഗ്രസ് -7, ഒവൈസിയുടെ എഐഎംഐഎം- 7, ബിജെപി-3, മറ്റുള്ളവർ- 3 എന്നിങ്ങനെയാണ് സഭയിലെ കക്ഷിനില. സംസ്ഥാനത്ത് 17 ലോക്‌സഭ മണ്ഡലങ്ങളാണുള്ളത്. ഇതിൽ 9 എണ്ണം ബിആർഎസ്, നാലെണ്ണം ബിജെപി, കോൺഗ്രസ്-3, എഐഎംഐഎം-1 എന്നിങ്ങനൊണ് കക്ഷിനില.
ലോക്‌സഭ സീറ്റുകളുടെ എണ്ണം താരതമ്യം ചെയ്യുമ്പോൾ ബിജെപിക്ക് 21 അസംബ്ലി സീറ്റുകൾ ലഭിച്ചേക്കാം. എന്നാൽ അടുത്ത കാലങ്ങളിൽ പാർട്ടിയുടെ സ്വാധീനം സംസ്ഥാനത്ത് വർദ്ധിച്ചുവെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. മുൻ കോൺഗ്രസ് മുഖ്യമന്ത്രി കിരൺകുമാർ റെഡ്ഡി അടക്കം ബിജെപിയിൽ എത്തിയത് പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി കിഷൻ റെഡ്ഡിയെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷനായി നിയോഗിച്ചുകൊണ്ട് കളം നിറയാൻ തയ്യാറെടുക്കുകയാണ് ബിജെപി.
കടുത്ത ഭരണ വിരുദ്ധവികാരം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ടെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ദേശീയ രാഷ്ടീയത്തിൽ പച്ചപിടിക്കാനുള്ള കെ.സി.ആറിന്റെ ശ്രമങ്ങളും ഫലംകണ്ടില്ല. മകൾ ഉൾപ്പെടെയുള്ള പാർട്ടി നേതൃത്വം അഴിമതിക്കേസിൽ അന്വേഷണം നേരിടുന്നതും ചന്ദ്രശേഖർ റാവുവിന് വെല്ലുവിളിയാണ്.