പത്തനംതിട്ട: എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 104 വർഷം കഠിനതടവും 4,20,000 രൂപ പിഴയും. പത്തനാപുരം പുന്നല സ്വദേശി വിനോദിനെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. രണ്ട് പീഡനക്കേസ് പ്രതിക്കെതിരെ നിലവിലുണ്ടായിരുന്നു. അടൂർ പോലീസ് ആദ്യം രജിസ്റ്റർ ചെയ്ത കേസിന്റെ വിധിയാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്.
പ്രതി മുമ്പ് താമസിച്ചിരുന്ന വീട്ടിൽ വച്ച് എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. അശ്ലീല ദൃശ്യങ്ങൾ കാണിച്ചതിന് ശേഷമായിരുന്നു അക്രമം. ഇരയുടെ ഇളയ സഹോദരിയായ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 100 വർഷം തടവും കോടതി മുൻപ് വിധിച്ചിരുന്നു. മൂത്തകുട്ടി രണ്ടാംക്ലാസിൽ പഠിക്കുമ്പോൾ അമ്മ ഒരിക്കലും ആരോടും കള്ളം പറയരുതെന്ന ഉപദേശം നൽകി. ഈ സമയത്താണ് കുട്ടി തനിക്കും അനുജത്തിക്കും നേരിട്ട പീഡനത്തെപ്പറ്റി അമ്മയോട് പറയുന്നത്. തുടർന്നാണ് അടൂർ പോലീസിനെ സമീപിച്ചതും കേസെടുത്തതും.