ന്യൂയോർക്ക്: അമേരിക്കയിൽ കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പ്പ് കേസിലെ പ്രധാന പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. 18 പേരെ കൊലപ്പെടുത്തിയ ആളെന്ന് പോലീസ് തിരിച്ചറിഞ്ഞ റോബർട്ട് കാർഡിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമാണ് പോലീസുകാർ ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
40കാരനും വിമുക്തഭടനുമായ ഇയാൾ സ്വയം വെടിയുതിർത്ത് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് മെയ്ൻ പബ്ലിക് സേഫ്റ്റി കമ്മീഷണർ മൈക്ക് സൗഷക്ക് പറഞ്ഞു. അമേരിക്കയിലെ മെയ്നിൽ ബുധനാഴ്ച രാത്രിയാണ് റോബർട്ട് ആക്രമണം അഴിച്ചു വിട്ടത്. വെടിവയ്പ്പിൽ 18 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെടിവയ്പ്പിന് പിന്നാലെ ഇയാൾ ഓടി രക്ഷപെടുകയായിരുന്നു. എന്നാൽ എപ്പോഴാണ് ഇയാളുടെ മരണം സംഭവിച്ചത് എന്ന കാര്യം വിശദ പരിശോധനകൾക്ക് ശേഷം മാത്രമേ അറിയാനാകൂ എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
2017ൽ ലാസ് വേഗാസിൽ 60 പേർ വെടിയേറ്റ് മരിച്ച സംഭവത്തിന് ശേഷം അമേരിക്കയിൽ നടന്ന ഏറ്റവും വലിയ അക്രമസംഭവമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. റോബർട്ട് കാർഡ് ഇനിയൊരാൾക്കും ഭീഷണിയല്ല എന്ന കാര്യം തനിക്ക് ആശ്വാസം നൽകുന്നുണ്ടെന്നാണ് ഗവർണർ ജാനറ്റ് മിൽസ് മരണവാർത്തയോട് പ്രതികരിച്ചത്. റോബർട്ടിന്റെ വാഹനവും മൃതദേഹം കണ്ടതിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. വെടിവയ്പ്പിന് പിന്നാലെ പ്രദേശത്ത് ഏർപ്പെടുത്തിയിരുന്ന ലോക്ഡൗൺ പിൻവലിക്കുകയാണെന്ന് മെയ്ൻ പബ്ലിക് സേഫ്റ്റി കമ്മീഷണർ അറിയിച്ചിട്ടുണ്ട്.