തിരുവനന്തപുരം: കളമശ്ശേരിയിൽ നടന്നത് ഭീകരാക്രമണമാണെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ കേസെടുക്കാതിരിക്കുന്നതും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തും പ്രീണനത്തിന്റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. മുഖ്യമന്ത്രി ആരുടേയും അടിമയല്ലെങ്കിൽ എം.വി ഗോവിന്ദനെതിരെ കേസെടുക്കാൻ തയ്യാറാകണമെന്നും ചിലരുടെ ഗുഡ് ബുക്കിൽ കയറിപ്പറ്റാനുള്ള തറവേലയാണ് ഇപ്പോൾ നടക്കുന്നതെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.
‘എം.വി ഗോവിന്ദൻ പറഞ്ഞതിലപ്പുറം എന്താണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. കളമശ്ശേരിയിൽ നടന്നത് ഭീകരാക്രമണമാണെന്നും പാലസ്തീൻ വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണെന്നും ആദ്യം പ്രഖ്യാപിച്ചത് കേരളത്തിന്റെ ആഭ്യന്തരം കയ്യാളുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി തന്നെയാണ്. രണ്ട് മണിക്കൂർ ശേഷമാണ് അതിനോടുള്ള കേന്ദ്രമന്ത്രിയുടെ പ്രതികരണം വന്നത്. അതിന് മുൻപ് പ്രതികരിച്ച മറ്റൊരു കേന്ദ്രമന്ത്രി വി.മുരളീധരൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തുടങ്ങിയവർ ആരും തന്നെ ഇതിൽ ഭീകരവാദ ബന്ധമോ ഹമാസ് ബന്ധമോ ആരോപിച്ചിട്ടില്ല’.
‘എം.വി ഗോവിന്ദന്റെ പ്രസ്താവനയ്‌ക്ക് ശേഷമാണ് ചർച്ചകൾ ആ വഴിയ്‌ക്ക് തിരിഞ്ഞത്. സ്വന്തം പാർട്ടി സെക്രട്ടറി വമിപ്പിച്ച സയനേഡ് കാണാതെ മറ്റുള്ളവരുടെ വിഷം ഇറക്കാൻ നടക്കുന്ന മുഖ്യമന്ത്രിയുടേത് സെലക്ടീവ് പ്രതികരണം മാത്രമാണ്. ആരെയോ പ്രീണിപ്പിക്കാൻ, ആരുടേയോ ഗുഡ് ബുക്കിൽ കയറിപ്പറ്റാനുള്ള തറവേല. അതിനപ്പുറമൊന്നും ഇപ്പോഴത്തെ കേസെടുക്കലിൽ ഇല്ല. മുഖ്യമന്ത്രി ആരുടേയും അടിമയല്ലെങ്കിൽ സ്വന്തം പാർട്ടി സെക്രട്ടറിക്കെതിരെ കേസെടുക്കണം. തൻറേടമുണ്ടോ പിണറായി വിജയന്’- സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ കുറിച്ചു.