തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഒരാഴ്ചക്കാലത്തേക്ക് വൻ ഗതാഗത നിയന്ത്രണവും കനത്ത സുരക്ഷയും ഏർപ്പെടുത്തും. ഇന്ന് മുതൽ ഏഴ് വരെ നടക്കുന്ന ‘കേരളീയം 2023’ ആഘോഷത്തിന്റെ ഭാഗമായാണ് തലസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഗതാഗത ക്രമീകരണത്തോടൊപ്പം സുരക്ഷയും കൂട്ടിയിട്ടുണ്ട്. 40 വേദികൾ ഉൾപ്പെടുന്ന മേഖലകളെ നാല് സോണുകളായും 12 ഡിവിഷനുകളായും 70 സെക്ടറുകളുമായും തിരിച്ച് സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തി. അതേസമയം ഇന്ന് രാവിലെ 10-ന് സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് കേരളീയം 2023-ന് തുടക്കം കുറിച്ചു.
കവടിയാർ മുതൽ കിഴക്കേകോട്ട വരെയുള്ള റെഡ് സോണിൽ വൈകിട്ട് ആറ് മുതൽ 10 വരെ പൊതുഗതാഗതം നിരോധിക്കും. വെള്ളയമ്പലം മുതൽ ജിപിഒ വരെ വൈകീട്ട് ആറ് മുതൽ രാത്രി 10 വരെ വാഹന ഗതാഗതം നിയന്ത്രിക്കും. ഫെസ്റ്റിവൽ മേഖലയായ കവടിയാർ മുതൽ കിഴക്കേകോട്ട വരെ റെഡ് സോണിൽ കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകളിൽ മാത്രമാകും യാത്ര അനുവദിക്കുക. ഇലക്ട്രിക് സ്വിഫ്റ്റ് ബസ്സും പ്രത്യേക പാസ് നൽകിയ വാഹനങ്ങളും ആംബുലൻസും മറ്റ് അടിയന്തര സർവീസുകളും മാത്രമേ ഈ മേഖലയിൽ അനുവദിക്കു.
പാർക്കിംഗിനായി 20 സ്ഥലങ്ങളാണ് തയാറാക്കിയിട്ടുള്ളത്. ഇവിടേക്കും തിരിച്ചും 10 രൂപ നിരക്കിൽ കെഎസ്ആർടിസി യാത്ര ഒരുക്കും. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് കേരളീയം ആഘോഷങ്ങൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്‌ക്കായി 1000 പോലീസുകാരേയും നിയോഗിച്ചു. മേൽനോട്ടത്തിനായി 19 ഡിവൈഎസ്പിമാർ, 25 ഇൻസ്പെക്ടർമാർ, 200 എസ്‌ഐമാർ, ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥർ, 250ന് മുകളിൽ വനിതാ ബറ്റാലിയനിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും ഉണ്ടാകും. ഇതിന് പുറമേ 300 വോളണ്ടിയർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.















