റായ്പൂർ: ഛത്തീസ്ഗഡിലെ കങ്കറിലുണ്ടായ ഐഇഡി (പ്രഷർ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) സ്ഫോടനത്തിൽ ഒരു ബിഎസ്എഫ് ജവാനും രണ്ട് പോളിംഗ് ഉദ്യോഗസ്ഥർക്കും പരിക്ക്. കമ്യൂണിസ്റ്റ് ഭീകരരാണ് ആക്രമണം നടത്തിയത്. പ്രകാശ് ചന്ദ് എന്ന ബിഎസ്എഫ് ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ബിഎസ്എഫ് ഉദ്യോഗസ്ഥനും പരിക്കേറ്റ മറ്റുള്ളവരും ഛോട്ടേബെത്തിയ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില തൃപ്തികരമാണെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു.
ബിഎസ്എഫിന്റെയും പോലീസിന്റെയും സംയുക്ത സംഘം കാങ്കർ ജില്ലയിലെ ഛോട്ടേബെട്ടിയ പോലീസ് സ്റ്റേഷനിൽ നിന്ന് 4 പോളിംഗ് ടീമുകളുമായി റെംഗഘട്ടി രെംഗഗൊണ്ടി പോളിംഗ് സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് സ്ഫോടനം നടന്നത്. ഛത്തീസ്ഗഡിൽ നാളെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കമ്യൂണിസ്റ്റ് ഭീകരർ ആക്രമം അഴിച്ച് വിട്ടത്. 90 അംഗ നിയമസഭയിൽ നവംബർ 7, 17 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഡിസംബറിൽ നടക്കും.