ന്യൂഡൽഹി: മനുഷ്യക്കടത്ത് നടത്തുന്നവരെ പിടികൂടാൻ രാജ്യവ്യാപകമായി എൻഐഎ നടത്തിയ റെയ്ഡിൽ 44 പ്രവർത്തകർ അറസ്റ്റിൽ. വിവിധയിടങ്ങളിൽ നിന്നായി അഞ്ച് മനുഷ്യക്കടത്ത് മൊഡ്യൂളുകളും എൻഐഎ തകർത്തു. തമിഴ്നാട്, തെലങ്കാന, കർണാടക, ഹരിയാന, ത്രിപുര, അസം, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ജമ്മു കശ്മീർ, പുതുച്ചേരി എന്നിവിടങ്ങളിലെ 55 ഇടങ്ങളിലായിരുന്നു റെയ്ഡ്.
ഗുവാഹത്തി, ചെന്നൈ, ബെംഗളൂരു, ജയ്പൂർ എന്നിവിടങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് എൻഐഎ അന്വേഷണം വ്യാപിച്ചത്. ബിഎസ്എഫും പോലീസിന്റെയും സഹായത്തോടെയായിരുന്നു എൻഐഎയുടെ തിരച്ചിൽ. 55 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലൂടെ ഇന്ത്യയിൽ പ്രവേശിക്കുന്ന അനധികൃത കുടിയേറ്റക്കാരെയും അവർക്ക് സഹായം നൽകുന്നവരെയും കണ്ടെത്തുകയായിരുന്നു റെയ്ഡിന്റെ ലക്ഷ്യം.
ത്രിപുരയിൽ 21, കർണാടകയിൽ 10, അസമിൽ അഞ്ച്, പശ്ചിമ ബംഗാളിൽ മൂന്ന്, തമിഴ്‌നാട്ടിൽ രണ്ട്, പുതുച്ചേരി,തെലങ്കാന, ഹരിയാന എന്നിവിടങ്ങളിൽ ഒരോരുത്തരുമാണ്. റെയ്ഡിൽ ഡിജിറ്റൽ ഉപകരണങ്ങൾ, ആധാർ കാർഡുകൾ, പാൻ കാർഡുകൾ തുടങ്ങിയ രേഖകളും 20 ലക്ഷത്തിലധികം രൂപയും കണ്ടെടുത്തു. 4,550 ഡോളർ കറൻസിയും കണ്ടെടുത്തു.















