കോട്ടയം: എംജി സർവകലാശാല അടുത്ത് അധ്യയന വർഷം മുതൽ നാലു വർഷ ബിരുദം ആരംഭിക്കാൻ ഒരുങ്ങുന്നു. ഇതിനായി ആദ്യഘട്ട ഒരുക്കങ്ങൾ പൂർത്തിയായതായി സർവകലാശാല അറിയിച്ചു. അടുത്തമാസം 15-ന് മുൻപ് സിലബസിന്റെ കരട് സർവകലാശാലക്ക് സമർപ്പിക്കണം. സ്‌ക്രീനിങ്ങ് കമ്മിറ്റിയാണ് ഇത് പരിശോധിക്കുക. അതിനാൽ സിലബസ് തയ്യാറാക്കുന്നതിനുള്ള ശില്പശാല ഈ മാസം 13 മുതൽ 30 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ജനുവരിയോടെ സിലബസ് പൂർത്തിയാക്കി ഏപ്രിലിൽ പ്രവേശനനടപടികൾ ആരംഭിക്കുമെന്നും വിദ്യാർത്ഥി സൗഹൃദമായാണ് പുതിയ സിലബസെന്നും വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദകുമാർ വ്യക്തമാക്കി.
ഒരു കോഴ്‌സിൽ ചേരുന്ന വിദ്യാർത്ഥിക്ക് പഠനം തുടരുന്നതിനിടെ നിബന്ധനകൾക്ക് വിധേയമായി താത്പര്യമനുസരിച്ച് കോഴ്‌സും കോളേജും സർവകലാശാലയും മാറാൻ കഴിയും. അതുകൊണ്ട് തന്നെ എല്ലാ കോഴ്‌സിനും രണ്ടാംവർഷം പത്തുശതമാനം അധികസീറ്റ് ഏർപ്പെടുത്തും. ഏഴാമത്തെ സെമസ്റ്ററിൽ നിശ്ചിത ക്രെഡിറ്റ് നേടിയ വിദ്യാർത്ഥികൾക്ക് ഓണേഴ്‌സ് ബിരുദത്തോടെ പഠനം അവസാനിപ്പിക്കാനും സാധിക്കുന്നതാണ് പുതിയ രീതി.