മുംബൈ: ഏകദിന ലോകകപ്പിന്റെ ആദ്യ സെമിയിൽ ഇന്ത്യ നാളെ ന്യൂസിലാൻഡിനെ നേരിടും. കഴിഞ്ഞ ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനോടേറ്റ തോൽവിക്ക് വാങ്കഡെയിൽ ഇന്ത്യ പകരം വീട്ടുന്നത് കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്. പക്ഷേ നാളെ 10-ാം ജയം സ്വന്തമാക്കി ഫൈനലിലേക്ക് ഇന്ത്യ മുന്നേറുമെന്ന ആത്മവിശ്വാസമാണ് നായകൻ രോഹിത് ശർമ്മയ്‌ക്ക് ഉള്ളത്.
2019 ലോകകപ്പിലെ സെമി ഫൈനൽ ആവർത്തിക്കുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വളരെ ആത്മവിശ്വാസത്തോടെയാണ് രോഹിത് മറുപടി പറഞ്ഞത്. അന്നുണ്ടായിരുന്ന സാഹചര്യങ്ങളല്ല നിലവിലുളളത്. ഇന്ത്യൻ ടീമിൽ അന്ന് കളിച്ച താരങ്ങല്ല ഇപ്പോഴുളളത്. ഇംഗ്ലണ്ടിലെ സാഹചര്യമല്ല ഇന്ത്യയിൽ ഉള്ളതെന്നും രോഹിത് പറഞ്ഞു. കഴിഞ്ഞ 5-10 വർഷത്തിനിടെ സംഭവിച്ച കാര്യങ്ങൾ ഇപ്പോൾ സംസാരിക്കേണ്ടതില്ലെന്നും രോഹിത് വ്യക്തമാക്കി.
വാങ്കഡെ സ്റ്റേഡിയം ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് അനുകൂലമല്ലേ എന്നായിരുന്നു മറ്റൊരു ചോദ്യം. ഇതിന് മറുപടിയായി താൻ അവിടെ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്ന് രോഹിത് പ്രതികരിച്ചു. കഴിഞ്ഞ 4-5 മത്സരങ്ങളുടെ ഗതിവച്ച് സ്റ്റേഡിയത്തെ വിലയിരുത്താൻ കഴിയില്ലെന്ന് രോഹിത് വ്യക്തമാക്കി.
ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങൾ ടീമിന് സമ്മർദ്ദം നൽകുന്നില്ലേയെന്നും മാദ്ധ്യമപ്രവർത്തകർ ചോദിച്ചു. എന്നാൽ ഇപ്പോഴത്തെ ഇന്ത്യൻ ടീമിലുള്ള ആരും 1983ലെ ലോകകപ്പ് സമയത്ത് ജനിച്ചിട്ടില്ലെന്ന് രോഹിത് പ്രതികരിച്ചു. 2011-ൽ ലോകകപ്പ് ടീമിന്റെ ഭാഗമായവരിൽ ഭൂരിഭാഗം പേരും ഇന്ന് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഓരോ മത്സരത്തിന് മുമ്പും ഏങ്ങനെ വിജയിക്കാം എന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും താരം പറഞ്ഞു.