ന്യൂഡൽഹി: ഭൂമിശാസ്ത്രപരമായി ഗ്ലോബൽ സൗത്ത് നിലനിന്നിരുന്നുവെങ്കിലും ഇപ്പോഴാണ് അതിന്റെ ശബ്ദം ലോകം കേട്ടുതുടങ്ങിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്ലോബൽ സൗത്തിന്റെ ശബ്ദം ആഗോളതലത്തിൽ അംഗീകരിക്കാൻ തുടങ്ങിയത് തങ്ങളുടെ കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായാണ്. 100 ലധികം രാജ്യങ്ങളുടെ കൂട്ടായ്മയാണിത്. നമ്മുടെ മുൻഗണനകളെല്ലാം ഒരേ കാര്യങ്ങളാണെന്നും പ്രധാനന്ത്രി ചൂണ്ടിക്കാട്ടി. വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയുടെ രണ്ടാംഘട്ട സെഷൻ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു നരേന്ദ്രമോദിയുടെ പരാമർശം. വെർച്ച്വലായിട്ടായിരുന്നു ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തത്.
2023 ജനുവരിയിലായിരുന്നു വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്തിന്റെ ആദ്യ സെഷൻ ഇന്ത്യ സംഘടിപ്പിച്ചത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഇരുന്നൂറിലധികം ജി20 യോഗങ്ങൾ നടന്നു. ഗ്ലോബൽ സൗത്തിന്റെ ആവശ്യങ്ങൾക്കായിരുന്നു തങ്ങൾ പ്രാധാന്യവും മുൻഗണനയും നൽകിയത്. ഇന്ത്യയുടെ പ്രയത്‌നത്തിന്റെ ഫലമായി ആഫ്രിക്കയ്‌ക്ക് ജി20യിൽ സ്ഥിരാംഗത്വം ലഭിച്ചുവെന്നത് ചരിത്ര നിമിഷമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗ്ലോബൽ സൗത്തുംഗ്ലോബൽ നോർത്തും തമ്മിലുള്ള വേർതിരിവിന് ആക്കം കൂട്ടാൻ പുതിയ ടെക്‌നോളജികൾ കാരണമാകരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലമാണ്. ഉത്തരവാദിത്തത്തോടെ സാങ്കേതികവിദ്യയെ ഉപയോഗിക്കാൻ നാമോരോരുത്തരും തയ്യാറാകണം. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കായി അടുത്ത മാസം ആർട്ടിഫിഷ്യൽ ഗ്ലോബൽ പാർട്‌നർഷിപ്പ് ഉച്ചകോടി ഇന്ത്യ സംഘടിപ്പിക്കും ഡിസംബർ 12-14 തീയതികളിലായി ന്യൂഡൽഹിയിൽ വച്ച് ഉച്ചകോടി നടക്കും. നിർമ്മിത ബുദ്ധിയുടെ നിർണ്ണായകമായ വശങ്ങളെക്കുറിച്ച് ഉച്ചകോടി വിശദമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.