കാഠ്മണ്ഡു ; മുസ്ലീങ്ങളുടെ വാർഷിക മതസമ്മേളനമായ ഇജ്തമ നിരോധിച്ച് നേപ്പാൾ സർക്കാർ . മതവികാരം ചൂണ്ടിക്കാണിച്ചാണ് നേപ്പാൾ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഇജ്ത്മയ്ക്കായി ഒരുക്കിയ ടെന്റുകൾ പൊളിച്ച് നീക്കണമെന്നും അതിനായി പുറത്തുനിന്നെത്തിയവരോട് 24 മണിക്കൂറിനകം സ്ഥലം ഒഴിയണമെന്നും നേപ്പാൾ സർക്കാർ നിർദേശിച്ചു.
നേപ്പാളിന്റെ കിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സൺസാരി ജില്ലയിലെ ദുഹാബിയിലും ഇറ്റാഹാരിയിലും നവംബർ 21 മുതൽ 23 വരെ ഇജ്ത്മയ്ക്കുള്ള ഒരുക്കങ്ങൾ നടന്നിരുന്നു. ഇതിനായി 80 ഏക്കർ സ്ഥലത്ത് ടെന്റുകൾ സ്ഥാപിച്ചു. അതിൽ 50,000 ത്തോളം ആളുകൾക്ക് താമസവും ഇരിപ്പിടവും ഒരുക്കി. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിൽ നിന്നും മുസ്ലീങ്ങളെ ഈ ഇജ്തമയിലേക്ക് ക്ഷണിച്ചു.
മതബോധമുള്ള സൺസാരി ജില്ലയിൽ ഇത്രയും വലിയ തോതിൽ മുസ്ലീങ്ങൾ ഒത്തുകൂടുന്നത് നേപ്പാളിൽ മതവികാരം ആളിക്കത്തിക്കാൻ സാധ്യതയുണ്ടെന്ന് മാത്രമല്ല, ഇന്ത്യൻ അതിർത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ടുണ്ടായിരുന്നു. മാത്രമല്ല ഇജ്ത്മയുടെ പേരിൽ ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും വിലക്കേർപ്പെടുത്തിയ ചില തീവ്ര ഇസ്ലാമിസ്റ്റുകളും നേപ്പാളിൽ വരാൻ പോകുന്നതായി ജില്ലാ ഭരണകൂടത്തിന് വിവരം ലഭിച്ചിരുന്നു.
ഈ മാസം 24 മുതൽ ബാങ്കോക്കിൽ നടക്കുന്ന ലോക ഹിന്ദു കോൺഗ്രസിന് ബദലായാണ് ഇജ്തമ നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നും സൂചനകൾ ലഭിച്ചിരുന്നു. ഈ വെല്ലുവിളികളെല്ലാം പരാമർശിച്ച് സൺസാരിയിലെ ചീഫ് ജില്ലാ മജിസ്ട്രേറ്റ് ഹംകല പാണ്ഡെ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. അതിനെക്കുറിച്ച് അഭിപ്രായം തേടുകയും ചെയ്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എന്ത് വില കൊടുത്തും ഈ പരിപാടി നിർത്താൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് പരിപാടി നിർത്തിവെക്കാൻ സംഘാടകർക്ക് രേഖാമൂലം നിർദേശം നൽകിയതായി ജില്ലാ മജിസ്ട്രേറ്റ് പാണ്ഡെ പറഞ്ഞു.