കൊച്ചി: നിലവാരമില്ലാത്ത ഫുട്ബോൾ ടർഫ് സ്ഥാപിച്ചതിന് നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് ഉപഭോക്തൃ കോടതി. ഫുട്ബോൾ ടർഫിൽ നിലവാരമില്ലാത്ത പുൽത്തകിടി സ്ഥാപിച്ച് നൽകി കബളിപ്പിച്ച വിതരണക്കാരൻ ടർഫ് ഉടമയ്ക്ക് 25,89,700 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് എറണാകുളം ഉപഭോക്തൃ കോടതി വിധിച്ചത്.
കൊച്ചിയിലെ സ്പോർട്സ് ടെറൈൻ എന്ന സ്ഥാപനത്തിനെതിരെ ചോറ്റാനിക്കര ലെജൻഡ്സ് ഫുട്ബോൾ അക്കാദമി ഉടമയായ എംഎസ് സന്തോഷ് സമർപ്പിച്ച പരാതിയിലാണ് നടപടി. ഫിഫ നിലവാരത്തിൽ ഫുട്ബോൾ ഗ്രൗണ്ടിൽ കൃത്രിമ പുൽത്തകിടി സ്ഥാപിക്കുന്നതിന് വേണ്ടിയാണ് പരാതിക്കാരൻ എതിർകക്ഷിയെ സമീപിച്ചത്. വീട് പണയപ്പെടുത്തി ലഭിച്ച 25,04,700 രൂപ എതിർകക്ഷിക്ക് നൽകുകയായിരുന്നു.
എന്നാൽ സ്ഥാപിച്ച പുൽത്തകിടി പെട്ടെന്ന് നശിക്കുന്ന സാഹചര്യം ഉണ്ടായപ്പോഴാണ് പരാതിക്കാരൻ അന്വേഷണത്തിന് ഇറങ്ങിയത്. നിലവാരമില്ലാത്ത പ്രാദേശിക ബ്രാൻഡായ പുൽത്തകിടിയാണ് വിതരണ കമ്പനി ഉപയോഗിച്ചതെന്ന് ബോധ്യമാവുകയായിരുന്നു. പുൽത്തകിടി ഉപയോഗ്യ ശൂന്യമായ സാഹചര്യത്തിൽ വിതരണ കമ്പനിയെ സമീപിച്ചെങ്കിലും വീണ്ടും ഫിഫ അംഗീകാരം ഇല്ലാത്ത ലോക്കൽ ബ്രാൻഡ് പുൽത്തകിടി സ്ഥാപിക്കാൻ ആണ് തയ്യാറായത്.
എതിർകക്ഷി വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പരാതിക്കാരന്റെ ജീവിതമാർഗമാണ് എതിർകക്ഷിയുടെ മേശമായ പ്രവൃത്തി മൂലം പ്രതിസന്ധിയിലായതെന്ന് കമ്മീഷൻ കണ്ടെത്തി. അക്കാദമിയിൽ പരിശീലിച്ച കുട്ടികൾക്ക് ഇതുമൂലം പരിക്കുപറ്റുകയും പരിശീലനത്തിൽ നിന്നും പിന്മാറുകയും ചെയ്തതായും കണ്ടെത്തി. പരാതിക്കാരൻ നൽകിയ 25,04,700/- രൂപയും കൂടാതെ 85,000 രൂപ നഷ്ടപരിഹാരം 9 ശതമാനം പലിശ സഹിതം 30 ദിവസത്തിനകം നൽകാൻ സ്പോർട്സ് ടെറൈൻ വിതരണ കമ്പനിക്ക് കോടതി ഉത്തരവ് നൽകി.