ലക്നൗ: എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത മദ്രസ അദ്ധ്യാപകന് ജീവപര്യന്തം ശിക്ഷ വിധിച്ച് മുസാഫർനഗറിലെ പ്രത്യേക പോക്‌സോ കോടതി. ജീവപര്യന്തം തടവിന് പുറമേ 50,000 രൂപ പിഴയും കോടതി വിധിച്ചു.
സഫീപൂർ പട്ടി പ്രദേശത്തെ നൂർജഹാൻ മസ്ജിദ് മദ്രസയിൽ സെപ്തംബർ 23 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബുൽധാനയിലെ മദ്രസ അധ്യാപകൻ ഹാഫിസ് ഇർഫാൻ അവിടെ മതപഠനത്തിനെത്തിയ എട്ട് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. മദ്രസയിലെത്തിയ പെൺകുട്ടിയെ വൃത്തിയാക്കാനെന്ന വ്യാജേന ഹാഫിസ് ഇർഫാൻ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. പെൺകുട്ടിയെ ബോധരഹിതയായുകുന്നത് വരെ ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി മരിച്ചെന്ന് കരുതി ഇയാൾ ഓടി രക്ഷപ്പെട്ടു.
ബോധം വീണ്ടെടുത്ത ശേഷം, എട്ടു വയസ്സുകാരി വീട്ടിലെത്തി തനിക്ക് നേരിട്ട ദുരനുഭവം വിവരിക്കുകയായിരുന്നു. രക്തം പുരണ്ട അവസ്ഥയിലായിരുന്നു കുട്ടി വീട്ടിലെത്തിയത്,
തുടർന്ന് കുട്ടിയുടെ കുടുംബാംഗങ്ങൾ പോലീസ് സ്റ്റേഷനിലെത്തി മദ്രസ അദ്ധ്യാപകനെതിരെ പരാതി നൽകി. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. കേവലം 13 ദിവസം കൊണ്ടാണ് പോലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
40 ദിവസത്തിന് ശേഷം ശിക്ഷയും വിധിച്ചു.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ഒരു വിദ്യാർത്ഥിക്കെതിരെ ഇത്തരമൊരു കുറ്റകൃത്യം നടന്നാൽ, സമൂഹത്തിന് എങ്ങനെ പെൺകുട്ടികളെ ഇത്തരം സ്ഥാപനങ്ങളിലേക്ക് അയയ്‌ക്കാൻ കഴിയുമെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി ചോദിച്ചു. ഇത്തരം സംഭവങ്ങൾ അദ്ധ്യാപകർക്കെതിരെ അവിശ്വാസം ജനിപ്പിക്കുന്നതായും കോടതി പരാമർശിച്ചു. ഇത്തരം സംഭവങ്ങളോടുള്ള മൃദു സമീപനം തെറ്റായ സന്ദേശം നൽകുമെന്ന് പറഞ്ഞ കോടതി ഹാഫിസ് ഇർഫാനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.















