തിരുവനന്തപുരം: കരിമഠം കോളനി സ്വദേശി പത്തൊമ്പതുകാരനായ അര്‍ഷാദിന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അര്‍ഷാദിനെ കൊലപ്പെടുത്താൻ ലഹരി സംഘം നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നതായും ഇന്‍സ്റ്റഗ്രാമിലൂടെ മുന്നറിയിപ്പ് നല്കിയ ശേഷമായിരുന്നു കൊലപാതമെന്നും പോലീസ് പറഞ്ഞു. കൊലപാതകം നടക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് കേസിലെ ഒന്നാം പ്രതിയായ ധനുഷിന്റെ സംഘത്തിലെ ഒരാള്‍ അര്‍ഷാദിനെ വകവരുത്തുമെന്ന മുന്നറിയിപ്പുമായി ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടത്. കോളനിയിലെ ലഹരി സംഘത്തിന്റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്തതാണ് കൊലയ്ക്ക് കാരണമായത്. എട്ടുപ്രതികളിൽ രണ്ടുപേരെ മാത്രമാണ് പോലീസിന് ഇതുവരെ പിടികൂടാൻ സാധിച്ചത്.
കഴിഞ്ഞ ദിവസമാണ് കരിമഠം കോളനിയിലെ ടര്ഫിന് സമീപത്ത് വച്ച് അര്‍ഷാദിനെ കൊലപ്പെടുത്തിയത്. കോളനിയില്‍ ലഹരി മാഫിയക്കെതിരെ പ്രവര്‍ത്തിക്കുന്ന മഠത്തില്‍ ബ്രദേഴ്സ് ക്ലബ് എന്ന യുവജന കൂട്ടായ്മയിലെ പ്രധാനിയായിരുന്നു അര്‍ഷാദ്. കോളനിയില്‍ ധനുഷും സംഘവും സ്ഥിരമായി ലഹരിയെത്തിക്കുന്നുണ്ടെന്ന പരാതി അര്‍ഷാദ് നേരത്തെ ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് തിങ്കളാഴ്ച അര്‍ഷാദും കൂട്ടുകാരും ധനുഷും സംഘവും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
സംഭവ ദിവസം ഒത്ത് തീര്‍പ്പ് ചര്‍ച്ച നടത്താമെന്ന് പറഞ്ഞ് ടര്‍ഫില്‍ കളിക്കുകയായിരുന്ന അര്‍ഷാദിനെ വിളിച്ചുവരുത്തി ഒന്നാം പ്രതിയായ ധനുഷിന്റെ നേതൃത്വത്തിലുള്ള സംഘം അര്‍ഷാദിനെ ആക്രമിക്കുകയായിരുന്നു. സംഘത്തിലൊരാള്‍ അര്‍ഷാദിന്റെ കൈകള്‍ പുറകിലോട്ട് പിടിച്ചുവെച്ചു, ശേഷം ധനുഷ് വെട്ടിയെന്നാണ് എഫ്ഐആര്‍. അര്‍ഷാദിന്റെ കഴുത്തിനാണ് വെട്ടേറ്റത്. പിന്നാലെ അര്‍ഷാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അര്‍ഷാദിന്റെ സഹോദരനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
അതേസമയം, നേരത്തെ കോളനിയിലെ ലഹരി സംഘത്തിനെതിരെ പോലീസില്‍ പരാതിപ്പെട്ടിരുന്നെന്നും എന്നാൽ കാര്യമായ നടപടി ഉണ്ടാകാറില്ലെന്നും അര്‍ഷാദിന്റെ ബന്ധുക്കൾ പരാതിപ്പെട്ടു. കേസിൽ ധനുഷും സംഘത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ഒരാളെയുമാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മറ്റ് പ്രതികള്‍ക്കായി ഫോര്‍ട്ട് പോലീസ് അന്വേഷണം തുടരുകയാണ്.