കൊച്ചി: മലയാളിയെ കണക്കിന് പറഞ്ഞ് ഹൈക്കോടതി. കുടിയേറ്റ തൊഴിലാളികളാണ് കേരളത്തിന്റെ വികസനത്തിനായി അക്ഷീണം പ്രയത്നിച്ചതെന്ന് കോടതി വ്യക്തമാക്കി. മലയാളികൾ തികഞ്ഞ അപകർഷതാബോധവും ഈഗോയും വെച്ച് പുലർത്തുന്നവരാണെന്നും കഠിനാദ്ധ്വാനം ചെയ്യാൻ താത്പര്യമില്ലാത്തവരുമാണെന്ന് കോടതി നിരീക്ഷിച്ചു.
രജിസ്റ്റർ ചെയ്യാത്ത ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികളെ നെട്ടൂരിലെ ഹോൾസെയിൽ മാർക്കറ്റിൽ നിന്ന് നിന്ന് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം. കുടിയേറ്റ തൊഴിലാളികൾക്ക് കോടതി ഒരു തരത്തിലും എതിരല്ല. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഈ പ്രദേശം കൈവശപ്പെടുത്താൻ അധികാരമുണ്ടോയെന്നും കോടതി ആരാഞ്ഞു.
കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തൃപ്പൂണിത്തുറ ഓഫീസിൽ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളിയാണ് ഹർജി സമർപ്പിച്ചത്. 1979-ലെ അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളി (തൊഴിൽ നിയന്ത്രണവും സേവന വ്യവസ്ഥകളും) നിയമപ്രകാരം ഒരു തരത്തിലുള്ള രജിസ്ട്രേഷനും നടത്താതെയാണ് നെട്ടൂരിലെ ഹോൾസെയിൽ മാർക്കറ്റിലെ ഇതര സംസ്ഥാന തൊഴിലാളികൾ ജോലിക്കെടുക്കുന്നതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. തൊഴിലാളികൾക്ക് ആഹാരം പാകം ചെയ്യുന്നതിനും താമസിക്കുന്നതിനും മറ്റുമായി വ്യാപാരികൾ മാർക്കറ്റിനുള്ളിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. രജിസ്ട്രേഷൻ നടത്താതെയാണ് ഇവർ തുടരുന്നതെന്നും കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രവണത വർദ്ധിക്കുമെന്നും ഹർജിയിൽ പറയുന്നു. ചിലർ മദ്യവും മയക്കുമരുന്നും വ്യാപകമായി ഉപയോഗിക്കുന്നുവെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
ഇതിനെ ഗൗരവമായി കാണേണ്ടതില്ലെന്നും കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇനിയൊരിക്കലും അതൊന്നും ആവർത്തിക്കരുതെന്നും വളരെ ജാഗ്രത പാലിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരന്റെ ആരോപണങ്ങൾ അന്വേഷിച്ച് മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാകളക്ടറോട് കോടതി ആവശ്യപ്പെട്ടു. ഹർജി ഒരുമാസത്തിന് ശേഷം വീണ്ടും പരിഗണിക്കും.