തിരുവനന്തപുരം: ഏഴു വയസുകാരിയായ സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിക്കാൻ കാമുകന് കൂട്ടു നിന്ന അമ്മയ്‌ക്ക് 40 വർഷം കഠിന തടവ്. തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ.രേഖയാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്‌ക്കൊപ്പം 20,000 രൂപ പിഴയും അടയ്‌ക്കണം. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടുതൽ തടവ് അനുഭവിക്കണം. കാമുകൻ മകളെ നിരന്തരം പീഡിപ്പിച്ചത് അമ്മയുടെ അറിവോടെയായിരുന്നു.
2018 മാർച്ച് മുതൽ 2019 സെപ്റ്റംബർ വരെയുള്ള ഒന്നര വർഷത്തോളമാണ് കുട്ടി ക്രൂരമായ അതിക്രമത്തിന് ഇരയായത്. ഭർത്താവിനെ ഉപേക്ഷിച്ച പ്രതി കാമുകനായ ശിശുപാലനൊപ്പമാണ് ഈ സമയത്ത് കഴിഞ്ഞിരുന്നത്. പ്രതിയുടെ മകളായ ഏഴ് വയസ്സുകാരിയും ഇരുവർക്കൊപ്പം ഉണ്ടായിരുന്നു.
വീട്ടിൽ വെച്ച് തന്നെ ശിശുപാലൻ കുട്ടിയെ പലതവണ ക്രൂരമായി പീഡിപ്പിച്ചു. സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റ കുട്ടി കരഞ്ഞു കൊണ്ട് അമ്മയോട് വിവരം പറഞ്ഞെങ്കിലും സാരമില്ലെന്നും മറ്റാരോടും പറയരുതെന്നുമായിരുന്നു മറുപടി പറഞ്ഞത്. പലപ്പോഴും കുട്ടിയെ അമ്മയുടെ സാന്നിധ്യത്തിലായിരുന്നു ഉപദ്രവിച്ചിരുന്നത്.
മറ്റൊരു ബന്ധത്തിൽ പ്രതിക്ക് ജനിച്ച പതിനൊന്നുകാരിയായ മൂത്ത മകൾ ഇടയ്‌ക്ക് വീട്ടിൽ വന്നപ്പോഴാണ് ശിശുപാലൻ ചേച്ചിയേയും പീഡിപ്പിച്ചതായി കുട്ടി അറിയുന്നത്. ശിശുപാലൻ ഭീഷണിപ്പെടുത്തിയതിനാൽ കുട്ടികൾ വിവരം പുറത്ത് പറഞ്ഞിരുന്നില്ല. മൂത്ത കുട്ടിയുടെ അച്ഛൻ മനോരോഗിയാണ്. ചേച്ചി കുട്ടിയേയും കൂട്ടി വീട്ടിൽ നിന്നു രക്ഷപെട്ട് അമ്മൂമ്മയുടെ വീട്ടിൽ എത്തി വിവരം പറയുകയായിരുന്നു.
പ്രതിയോട് ശിശുപാലനോടുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് അമ്മൂമ്മ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഇതിനിടയിൽ പ്രതി ശിശുപാലനെ ഉപേക്ഷിച്ച് മറ്റൊരളോടൊപ്പം താമസമായി. അയാളും പ്രതിയുടെ ഒത്താശയൊടെ കുട്ടിയെ പീഡിപ്പിച്ചു. ഇതോടെ അമ്മൂമ്മ സംഭവം പുറത്തറിയിച്ച് കുട്ടികളെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. അവിടെ നടന്ന കൗൺസിലിങ്ങിലാണ് കുട്ടികൾ ക്രൂരമായ പീഡനം തുറന്ന് പറഞ്ഞത്. വിചാരണയ്‌ക്കിടെ ഒന്നാം പ്രതിയായ ശിശുപാലൻ ആത്മഹത്യ ചെയ്തു. അതിനാൽ അമ്മയ്‌ക്കെതിരെ മാത്രമാണ് വിചാരണ നടന്നത്. കുട്ടികൾ ചിൽഡ്രൻസ് ഹോമിലാണ് നിലവിൽ കഴിയുന്നത്.















