ബെംഗളൂരു: കഠിനധ്വാനവും വലിയ സ്വപ്‌നങ്ങളും ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികൻ രാകേഷ് ശർമ എല്ലാവർക്കും പ്രചോദനമാണെന്നും നാസ അഡ്മിനിസ്‌ട്രേറ്റർ ബിൽ നെൽസൺ. ഇന്ത്യാ സന്ദർശനത്തിനായി എത്തിയ അദ്ദേഹം ഇസ്രോയിലെ വിദ്യാർത്ഥികളെയും രകേഷ് ശർമയെയും സന്ദർശിച്ചു. ആദ്യമായി ബഹിരാകാശ സന്ദർശനം നടത്തിയ ഇന്ത്യൻ പൗരനാണ് രാകേഷ് ശർമ.
‘ബെംഗളൂരുവിൽ രാകേഷ് ശർമയോടൊപ്പം ഐഎസ്ആർഒ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. ബഹിരാകാശത്തേക്ക് പോയ ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കഥ എല്ലാവർക്കും പ്രചോദനമാണ്. ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും യുവതലമുറകളോട്: കഠിനധ്വാനം ചെയ്യൂ, വലിയ സ്വപ്‌നം കാണൂ, ഉയരങ്ങളിലേക്ക് എത്തൂ’. നെൽസൺ എക്‌സിൽ കുറിച്ചു.
It was a great honor to speak with students in Bengaluru today with Rakesh Sharma, the first Indian to fly to space. His story lit up the room! To the Artemis Generation in India and beyond: Work hard, dream big, and reach for the stars. The universe is the limit! pic.twitter.com/mnPUJDfr8P
— Bill Nelson (@SenBillNelson) November 29, 2023
1984 ഏപ്രിൽ 2-ന് കസാഖ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ ബൈകോണൂർ കോസ്‌മോഡ്രോമിൽ നിന്നും വിക്ഷേപിച്ച സോവിയറ്റ് റോക്കറ്റ് സോയൂസ് ടി-11-ൽ പറന്ന് ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യൻ പൗരനായി രകേഷ് ശർമ മാറി. ബഹിരാകാശ യാത്ര നടത്തുന്ന 14-ാമത്തെ രാജ്യമായി അതോടെ ഇന്ത്യ മാറി. 7 ദിവസം 21 മണിക്കൂർ 40 മിനിറ്റ് അദ്ദേഹം ബഹിരാകാശത്ത് ചെലവഴിച്ചു. ബയോ മെഡിസിൻ, റിമോട്ട് സെൻസിംഗ് ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ ശാസ്ത്രീയ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും രാകേഷ് ശർമ നടത്തി.
ഇസ്രോയും നാസയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായും സഹകരണം വിപുലീകരിക്കുന്നതിനും വേണ്ടിയാണ് നെൽസൺ ഇന്ത്യാ സന്ദർശനത്തിന് എത്തിയത്. ഗവേഷണവുമായി ബന്ധപ്പെട്ട മേഖലകളിലും മനുഷ്യ പര്യവേക്ഷണത്തിലും ഭൗമശാസ്ത്രത്തിലും ഉഭയക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുമായി ബഹിരാകാശ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ജോ ബൈഡന്റെ നേതൃത്വത്തിൽ വികസിപ്പിച്ച ക്രിട്ടിക്കൽ ആൻഡ് എമർജിങ് ടെക്‌നോളജിയിൽ യുഎസുമായുള്ള ഇന്ത്യയുടെ സഹകരണം കൂടുതൽ വികസിപ്പിക്കുന്നതിനു കൂടിയാണ് നെൽസൺ ഇന്ത്യയിൽ എത്തിയത്.















