2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപി നേടിയ മിന്നും വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഭാരതത്തിന്റെ കരുത്ത് മോദിയുടെ ഉറപ്പാണെന്നും രാജ്യത്തിന്റെ ഐശ്വര്യം പ്രധാനമന്ത്രിയാണെന്ന് സാധാരണക്കാർ ഒരിക്കൽ കൂടി പ്രഖ്യാപിച്ചെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് -കമ്മ്യൂണിസ്റ്റ് അവിശുദ്ധ കൂട്ടുകെട്ട് ആക്രമിക്കുന്തോറും നരേന്ദ്രമോദി എന്ന ജനനേതാവ് കരുത്തനാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് കാരണം നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളാണ്. കേന്ദ്ര പദ്ധതികളുടെ പേര് മാറ്റി അവ കേരളത്തിൽ നടപ്പിലാക്കുന്ന പിണറായി വിജന്റെയും ഇടതുപക്ഷത്തിന്റെയും കാപട്യം ജനം തിരിച്ചറിയുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
‘മോദിയുടെ ഉറപ്പ്’ ആ ഉറപ്പാണ് ഭാരതത്തിന്റെ കരുത്ത്…നരേന്ദ്രമോദി ദുശ്ശകുനമല്ല , ഐശ്വര്യമെന്ന് രാജ്യത്തെ സാധാരണ ജനത ഒരിക്കൽക്കൂടി ഉറക്കെ പ്രഖ്യാപിച്ചു. കോൺഗ്രസ് -കമ്മ്യൂണിസ്റ്റ് അവിശുദ്ധ കൂട്ടുകെട്ട് ആക്രമിക്കുന്തോറും നരേന്ദ്രമോദി എന്ന ജനനേതാവ് കരുത്തനാകും. കോടിക്കണക്കിന് ദരിദ്രജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തിയ മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളാണ് മൂന്നു സംസ്ഥാനങ്ങളിലെ മിന്നുംവിജയത്തിന് കാരണം. മോദിക്ക് വോട്ടു ചെയ്യുന്നവരെല്ലാം ‘വർഗീയവാദി’കളാണെന്ന് പ്രചാരണം നടത്തുന്ന കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടിന്റെ തരംതാണ രാഷ്ട്രീയം കേരളജനതയും തിരിച്ചറിയും. കേന്ദ്രപദ്ധതികളുടെ പേരുമാറ്റി സ്വന്തം പേരിലിറക്കുന്ന പിണറായിയുടെ കാപട്യം മലയാളി പൊളിച്ചടുക്കുന്ന കാലവും വിദൂരമല്ല. പലസ്തീനും പ്രീണന രാഷ്ട്രീയവും മാത്രം കൈമുതലായ കേരളത്തിലെ ഭരണപ്രതിപക്ഷങ്ങളുടെ അവസരവാദത്തിനുള്ള തിരിച്ചടി വൈകില്ല. ജനഹൃദയത്തിൽ വിരിഞ്ഞ ഒരായിരം താമരകൾ നൽകിയ പുത്തൻ ആത്മവിശ്വാസവുമായി മറ്റൊരു സഭാസമ്മേളനത്തിലേക്ക്. – കേന്ദ്രമന്ത്രി ഫേസ് ബുക്കിൽ കുറിച്ചു.