ശ്രീനഗർ: ജമ്മു കശ്മീരിൽ എസ്യുവി വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മലയാളികൾ ഉൾപ്പടെ ഏഴുപേർ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. പാലക്കാട് ചിറ്റൂർ സ്വദേശികളായ നാല് പേരാണ് മരിച്ചത്. ഷമാഞ്ചിറ സ്വദേശി അനിൽ (34), സുധീഷ്(33), രാഹുൽ(28), വിഗ്‌നേഷ് (23) എന്നിവരാണ് മരിച്ച മലയാളികൾ. സംഘത്തിലെ മനോജ്, രജീഷ്, അരുൺ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവർ അജാസ് അഹമ്മദ് അവാനാണ് മരിച്ച മറ്റൊരാൾ. സോനാ മാർഗ്ഗിലേയ്‌ക്ക് പോകുന്നതിനിടെയാണ് സംഘം അപകടത്തിൽപ്പെട്ടത്. ലേയുമായി ബന്ധിപ്പിക്കുന്ന ചുരത്തിൽവെച്ച് വാഹനം താഴ്വരയിലേയ്‌ക്ക് തെന്നിമാറുകയായിരുന്നു. മഞ്ഞുകട്ടകൾ വീണ് കിടന്ന റോഡിൽ നിന്ന് വാഹനം വഴുതി യാദവ് മോറിലെ കൊക്കയിൽ പതിക്കുകയായിരുന്നു എന്നാണ് വിവരം. അപകടത്തിൽ വാഹനം പൂർണമായി തകർന്നിരുന്നു.
യുവാക്കളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ലഡാക്കിലേക്കുള്ള യാത്ര. കഴിഞ്ഞ മാസം 30 ന് ട്രെയിൻ മാർഗ്ഗമായിരുന്നു ഇവർ യാത്ര തിരിച്ചത്. മരിച്ച യുവാക്കളുടെ മൃതദേഹം ശ്രീനഗറിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മനോജിനെ എസ്‌കെഐഎംഎസ് ആശുപത്രിയിലേയ്‌ക്ക് മാറ്റി.















