കൊല്ലം: ട്രക്കിംഗിനിടെ വിദ്യാർത്ഥികൾ കാട്ടിൽ കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് വനം വകുപ്പ്. ടീം ലീഡർ രാജേഷിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഈ മാസം മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. ക്ലാപ്പന ഷൺമുഖ വിലാസം സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികൾ ഉൾക്കാട്ടിൽ കുടുങ്ങുകയായിരുന്നു.
കുംഭാവുരുട്ടി മോഡൽ ഫോറസ്റ്റ് സ്‌റ്റേഷനിലാണ് രാജേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രകൃതി പഠന ക്യാമ്പിന് നൽകിയ അനുമതിയുടെ മറവിൽ രാജേഷ് സ്‌കൂൾ അധികൃതരെയും അദ്ധ്യാപകരെയും ഇക്കോ ടൂറിസം ഗൈഡുമാരെയും തെറ്റിദ്ധരിപ്പിച്ചാണ് ട്രക്കിംഗ് നടത്തിയത്. 27 കുട്ടികൾ അടങ്ങുന്ന സംഘവുമായാണ് ഉൾക്കാട്ടിലേക്ക് പ്രതി ട്രക്കിംഗ് നടത്തിയതെന്ന് വനം വകുപ്പ് പറയുന്നു.
ക്ലാപ്പന ഷൺമുഖ വിലാസം സ്‌കൂളിലെ 27 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരുമാണ് കനത്ത മഴയിൽ തൂവൽമല വനത്തിൽ കുടുങ്ങിയത്. പകൽ 11 മണിയോടെ വനത്തിൽ പ്രവേശിച്ച സംഘം വൈകിട്ട് മൂന്ന് മണിയോടെ തിരികെ മടങ്ങേണ്ടതാണ്. എന്നാൽ കനത്ത മൂടൽമഞ്ഞും മഴയും കാരണം കാട്ടിൽ കുടുങ്ങുകയായിരുന്നു.















