എറണാകുളം: സീറോ മലബാർ സഭാ അദ്ധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു. 12 വർഷത്തെ അദ്ധ്യക്ഷ പദവിക്ക് ശേഷമാണ് പടിയിറങ്ങുന്നത്. സിറോ മലബാർ സഭാ ആസ്‌ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു ആലഞ്ചേരി ഇക്കാര്യം അറിയിച്ചത്. മാർപാപ്പയുടെ അനുമതിയോട്കൂടെയാണ് പദവി ഒഴിയുന്നതെന്നും അദ്ദേഹം അറിയിച്ചു. സ്ഥാനമൊഴിഞ്ഞ മാർ ജോർജ് ആലഞ്ചേരി ഇനിമുതൽ മേജർ ആർച്ച് ബിഷപ് എമരിറ്റസ് എന്ന് അറിയപ്പെടും.
ആലഞ്ചേരിക്ക് പകരക്കാരനെ ജനുവരിയിലെ സിനഡ് തിരഞ്ഞെടുക്കും. തൃശൂർ ആർച്ച് ബിഷപ്പ് കൂടിയായ മാർ ആൻഡ്രൂസ് താഴത്ത്, എറണാകുളം – അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പദവിയും ഒഴിഞ്ഞിരുന്നു. പുതിയ മേജർ ആർച്ച് ബിഷപ്പിനെ കണ്ടെത്തുന്നതുവരെ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്‌ക്കൽ സിറോ മലബാർ സഭയുടെ അഡ്മിനിസ്ട്രേറ്റർ ചുമതല വഹിക്കുന്നതാണ്. മെൽബൺ രൂപതയുടെ ബിഷപ് സ്ഥാനത്തുനിന്ന് വിരമിച്ച ബിഷപ് എമിരിറ്റസ് മാർ ബോസ്കോ പുത്തൂരിന്, എറണാകുളം – അങ്കമാലി അതിരൂപതയുടെ താൽക്കാലിക ചുമതലയും നൽകിയിട്ടുണ്ട്.
ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി(നൂണ്‍ഷ്യോ) ജിയോപോള്‍ഡോ ജിറെലി കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി കര്‍ദിനാള്‍ ആഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സ്ഥാനമൊഴിയുന്നത് സംബന്ധിച്ച് സൂചനകൾ പുറത്ത് വന്നിരുന്നു. സഭയുടെ ഔദ്യോഗിക വിഭാഗവും എറണാകുളം-അങ്കമാലി അതിരൂപതയും തമ്മില്‍ കടുത്തഭിന്നത നിലനില്‍ക്കെയാണ് കര്‍ദിനാള്‍ സ്ഥാനം ഒഴിഞ്ഞതെന്നതാണ് ശ്രദ്ധേയം.















