കൊൽക്കത്ത: 296 നക്ഷത്ര ആമകളുമായി ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ. അതിർത്തി സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ബംഗ്ലാദേശ് സ്വദേശി റഫികുൽ ഷെയ്ഖ്(36) ആണ് അറസ്റ്റിലായത്. പശ്ചിമ ബംഗാൾ നോർത്ത് 24 പർഗാനാസിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
അതിർത്തി വഴി വന്യമൃഗങ്ങളെ കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സുരക്ഷാ സേന പരിശോധന നടത്തിയത്. സേനയെ കണ്ടതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നക്ഷത്ര ആമകളെ മൂന്ന് ബാഗുകളിലാക്കി ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
പ്രതിയുടെ കൂട്ടാളിയായ ബംഗ്ലാദേശ് സ്വദേശി ജാക്കീർ ഹുസൈന്റെ സഹായത്തോടെയാണ് ഇന്ത്യയിലേക്ക് കടന്നതെന്ന് ചോദ്യം ചെയ്യലിൽ ഷെയ്ഖ് വെളിപ്പെടുത്തി. പ്രതിയെ പശ്ചിമ ബംഗാൾ പോലീസിന് കൈമാറിയിട്ടുണ്ട്. പിടിച്ചെടുത്ത ആമകളെ ബംഗോവാനിലെ വനംവകുപ്പിന് കൈമാറും.