ന്യൂഡൽഹി : രാജ്യത്തെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിൽ ആരാധന പുനരാരംഭിക്കാനുള്ള നടപടിയെടുക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് പാർലമെന്റ് സമിതി . നിലവിൽ ‘ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ’ (എഎസ്ഐ) മേൽനോട്ടത്തിലുള്ള ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും ആരാധന പുനരാരംഭിക്കാൻ ശ്രമിക്കണമെന്നാണ് സമിതി നിർദ്ദേശിച്ചിരിക്കുന്നത് .
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന് എഎസ്ഐ സംരക്ഷിത സ്മാരകങ്ങളോ ക്ഷേത്രങ്ങളോ ഉണ്ടെന്ന് സമിതി പറയുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഇവയിൽ ആരാധിക്കാൻ അനുവദിക്കാത്തത് ശരിയല്ല. ജനങ്ങൾക്ക് ആരാധന നടത്താനുള്ള അവകാശം നൽകുന്നതിലൂടെ അവരുടെ ആഗ്രഹങ്ങൾ സഫലമാകുമെന്നും സമിതി പറയുന്നു. വൈഎസ്ആർ കോൺഗ്രസ് എംപി വി വിജയ് സായി റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഈ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.
2023 ഡിസംബർ 6-ന് പാർലമെന്റിൽ അവതരിപ്പിച്ച ‘ഇന്ത്യയിലെ സംരക്ഷിത സ്മാരകങ്ങളും സ്മാരകങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിലാണ് സമിതി ഈ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. എ എസ് ഐ ചുമതല ഏറ്റെടുക്കുന്നത് വരെ ആരാധന നടന്നിരുന്ന ക്ഷേത്രങ്ങളിൽ മാത്രമേ എ എസ് ഐ നിലവിൽ ആരാധന അനുവദിക്കൂ.
ഗുജറാത്തിലെ സിദ്ധ്പൂരിൽ സ്ഥിതി ചെയ്യുന്ന രുദ്ര മഹാലയ ക്ഷേത്രത്തിലും, തമിഴ്നാട്ടിലെ മഹാബലിപുരത്ത് സ്ഥിതി ചെയ്യുന്ന വിജയ് ചോളേശ്വരം ക്ഷേത്രത്തിലും മറ്റ് നിരവധി ആരാധനാലയങ്ങളിലും ആരാധന അനുവദനീയമല്ല.
നിലവിൽ എഎസ്ഐ രാജ്യത്ത് 3693 സ്മാരകങ്ങൾ പരിപാലിക്കുന്നുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതിൽ 2873-ൽ പൂജകളോ, മറ്റ് ചടങ്ങുകളും നടക്കുന്നില്ല. ജമ്മു കശ്മീരിലെ അനന്ത്നാഗിൽ എട്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച മാർത്താണ്ഡ സൂര്യക്ഷേത്രം ഇതിന് വലിയ ഉദാഹരണമാണ്. കഴിഞ്ഞ വർഷം കശ്മീരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലായതോടെ ഇവിടെ പൂജ തുടങ്ങിയിരുന്നു. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും ഇവിടെ ആരാധന നടത്തി.
ഈ ക്ഷേത്രത്തിൽ പൂജ നടക്കുന്നതിനെ എഎസ്ഐ എതിർത്തിരുന്നു.എങ്കിലും ഈ ക്ഷേത്രത്തിൽ ഇപ്പോൾ പതിവായി പൂജകൾ നടക്കുന്നുണ്ട് . ഇനി ഈ കമ്മറ്റിയുടെ നിർദ്ദേശങ്ങൾ നടപ്പിലായാൽ നൂറ്റാണ്ടുകളായി ആരാധന നടക്കാത്ത, എന്നാൽ മതപരമായ പ്രാധാന്യം ഏറെയുള്ള ക്ഷേത്രങ്ങളിൽ വീണ്ടും പൂജകൾ നടക്കും.