ന്യൂഡൽഹി : ആഭ്യന്തര വിപണിയിലെ അരി വില കുറയ്‌ക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ . അരിയുടെ ചില്ലറ വിൽപന വില അടിയന്തര പ്രാബല്യത്തിൽ കുറയ്‌ക്കാൻ റൈസ് ഇൻഡസ്ട്രി അസോസിയേഷന് കേന്ദ്ര സർക്കാർ നിർദേശം നൽകി. ബന്ധപ്പെട്ട്, ബസുമതി ഇതര അരിയുടെ ആഭ്യന്തര വില സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി സഞ്ജീവ് ചോപ്ര യോഗം വിളിച്ചിരുന്നു. ഇതിലാണ് ഈ നിർദേശങ്ങൾ നൽകിയിരിക്കുന്നത്.
ആഭ്യന്തര വിപണിയിൽ വില ന്യായമായ നിലവാരത്തിലെത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് സഞ്ജീവ് ചോപ്ര വ്യവസായികളോട് യോഗത്തിൽ ആവശ്യപ്പെട്ടു. വ്യവസായ അസോസിയേഷനുകൾ തങ്ങളുടെ അസോസിയേഷൻ അംഗങ്ങളുമായി പ്രശ്‌നം ഉന്നയിക്കണമെന്നും അരിയുടെ ചില്ലറ വിൽപന വില കുറയ്‌ക്കുന്നത് ഉടൻ പ്രാബല്യത്തിൽ വരുത്തുമെന്ന് ഉറപ്പാക്കണമെന്നും സർക്കാർ നിർദേശിച്ചു . കൊള്ളലാഭം നേടാനായി പൂഴ്‌ത്തിവയ്പ്പ് നടത്തിയാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് കർശന നടപടിയുണ്ടാകുമെന്നും യോഗത്തിൽ മുന്നറിയിപ്പ് നൽകി
ഗൗർ-ബസ്മതി അരിയുടെ കയറ്റുമതി സർക്കാർ നിരോധിച്ചിട്ടും വിലവർധന ആശങ്കാജനകമാണ്. ആഭ്യന്തര വിപണിയിൽ അരിയുടെ ലഭ്യത നിലനിർത്തുന്നതിനും വില കുറയ്‌ക്കുന്നതിനുമായി 2023 ജൂലൈയിൽ തന്നെ ബസുമതി ഇതര അരിയുടെ കയറ്റുമതി മോദി സർക്കാർ നിരോധിച്ചിരുന്നു. ഇതോടൊപ്പം കയറ്റുമതി തീരുവയും വർധിപ്പിച്ചു. മാത്രമല്ല, ഒക്‌ടോബറിൽ സർക്കാർ അരിയുടെ ഏറ്റവും കുറഞ്ഞ കയറ്റുമതി വില ടണ്ണിന് 950 ഡോളറായും ഉയർത്തിയിരുന്നു.















