18 വയസിന് മുകളിലുള്ളവർ ആദ്യമായി ആധാറിന് അപേക്ഷിക്കുമ്പോൾ പാസ്‌പോർട്ടിന് സമാനമായ ഫിസിക്കൽ വെരിഫിക്കേഷൻ നടപ്പാക്കാനൊരുങ്ങി യുഐഡിഎഐ. സർവീസ് പോർട്ടൽ വഴിയുള്ള വെരിഫിക്കേഷൻ നടപടി സ്വീകരിക്കുന്നതിന് മുൻപ് അപേക്ഷകളിലെ വിവരങ്ങളുടെ ആധികാരികത ആദ്യം പരിശോധിക്കും.
അതത് സംസ്ഥാന സർക്കാരുകളുമായി സഹകരിച്ചാണ് ഫിസിക്കൽ വെരിഫിക്കേഷൻ നടപ്പാക്കുക. സംസ്ഥാന സർക്കാർ നിയമിക്കുന്ന നോഡൽ ഓഫീസർമാരും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റുമാരുമായിരിക്കും ഫിസിക്കൽ വെരിഫിക്കേഷന് നേതൃത്വം നൽകുക.
സർവീസ് പോർട്ടൽ വഴി ലഭിക്കുന്ന മുഴുവൻ വെരിഫിക്കേഷൻ റിക്വസ്റ്റുകൾക്കും മേൽനോട്ടം വഹിക്കുക സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ ആയിരിക്കും. 180 ദിവസത്തിനകം ആധാർ നടപടികൾ പൂർത്തിയാക്കുന്ന തരത്തിലായിരിക്കും ക്രമീകരണങ്ങൾ.















