കൊല്ലം: വീട്ടമ്മയെയും മകന്റെ സുഹൃത്തിനെയും തെങ്ങിൽ കെട്ടിയിട്ട് സദാചാര ഗുണ്ടകൾ മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്ക് മൂന്ന് വർഷം തടവ്. കേസിലെ ഒമ്പത് പ്രതികളെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. സുധീർ, റിയാദ്, ഇർഷാദ്, സിറാജുദ്ദീൻ, അനസ്, ഷാഫി, ജിജു, സഫീർ, സിനു എന്നിവർക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. കൊല്ലം കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റേതാണ് വിധി.
ആറ് വർഷം മുമ്പ് നടന്ന സംഭവത്തിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. 2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം. കൊല്ലം ദർപക്കാടാണ് സംഭവം നടന്നത്. വീടിന്റെ വാതിൽ ചവിട്ടി പൊളിച്ച് വീടിനുള്ളിൽ കയറിയ സദാചാര ഗുണ്ടകൾ വീട്ടമ്മയെയും മകന്റെ സുഹൃത്തിനെയും മർദ്ദിക്കുകയും തെങ്ങിൽ കെട്ടിയിടുകയും ചെയ്തു.
വീട്ടമ്മയെ ക്രൂരമായാണ് പ്രതികൾ മർദ്ദിച്ചത്. മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴക്കുകയും സംഭവം മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തതായി പരാതിയിലുണ്ട്. മൊബൈൽ ഫോൺ ഉൾപ്പെടെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിൽ 36 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.