ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരർക്കായുള്ള പരിശോധന ശക്തമാക്കി സുരക്ഷാ സേന. മേഖലയിൽ ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ പൂഞ്ച്, രജൗരി മേഖലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു. ഭീകരരെ കണ്ടെത്തുന്നതിനായി സ്നിഫർ നായ്‌ക്കളെയും ദൗത്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
രജൗരിയിൽ നടന്ന ഭീകരാക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം നിരോധിത ഭീകര സംഘടനയായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു. യുഎസ് നിർമ്മിത റൈഫിളുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയ സ്ഥലത്ത് നിന്നുള്ള ചിത്രങ്ങൾ പുറത്തുവിട്ടാണ് ഭീകരർ ഉത്തരവാദിത്തം ഏറ്റെടുത്തത്.
കഴിഞ്ഞ ദിവസം രജൗരിയിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. പൂഞ്ച് മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനയ്‌ക്കിറങ്ങിയ സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. യുഎസ് നിർമ്മിത എം4 കാർബൈൻ തോക്ക് ഉപയോഗിച്ചാണ് സൈനിക വാഹനത്തിന് നേരെ ഭീകരർ ആക്രമണം നടത്തിയത്.















