തിരുവനന്തപുരം: പ്ലസ്ടു പരീക്ഷയിൽ വിദ്യാർത്ഥി രജിസ്റ്റർ നമ്പർ തെറ്റിച്ചെഴുതിയത് വിനയായത് അദ്ധ്യാപികയ്‌ക്ക്. സംഭവത്തിൽ ഇൻവിജിലേറ്ററായ അദ്ധ്യാപികയ്‌ക്ക് 3000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ഹയർസെക്കൻഡറി അദ്ധ്യാപികയ്‌ക്കാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പിഴ ചുമത്തിയത്. ഇത് സംബന്ധിച്ച ഉത്തരവും ഇറക്കിയിട്ടുണ്ട്.
താൻ മനഃപൂർവം തെറ്റുവരുത്തിയിട്ടില്ലെന്ന് അദ്ധ്യാപിക വിശദീകരിച്ചെങ്കിലും ഗുരുതര വീഴ്ചയാണെന്നാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ. കഴിഞ്ഞ വർഷത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംഗ്ലീഷ് പരീക്ഷയിലായിരുന്നു വിദ്യാർത്ഥി രജിസ്റ്റർ നമ്പർ തെറ്റായി എഴുതിയത്.പരിശോധിച്ച് ഉറപ്പുവരുത്തുന്നതിൽ ഇൻവിജിലേറ്റർ വീഴ്ചവരുത്തിയെന്നാണ് കുറ്റാരോപണം.
വിദ്യാർത്ഥിയുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസമുണ്ടാക്കിയെന്നാണ് വിദ്യാഭ്യാസ ഡയറക്ടറുടെ വിലയിരുത്തൽ. എന്നാൽ, നിസ്സാര വീഴ്ചകളിൽ പോലും അദ്ധ്യാപകരിൽ നിന്നും ആയിരക്കണക്കിന് രൂപ പിഴ ഈടാക്കി സാമ്പത്തികപ്രതിസന്ധി നേരിടുന്ന സർക്കാരിനെ സഹായിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. ഇത് രാജഭക്തി കാണിക്കുന്നതിന് തുല്യമാണെന്നാണ് എ.എച്ച്.എസ്.ടി.എ. ജനറൽ സെക്രട്ടറി എസ്. മനോജ് വിഷയത്തിൽ പ്രതികരിച്ചത്.