ന്യൂഡൽഹി: രാഹുൽ ഉത്തർപ്രദേശിൽ നിന്നുതന്നെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് സർവെ ഫലം. എബിപി ഉത്തർപ്രദേശിൽ നടത്തിയ സർവെയിലാണ് ഇത്തരം അഭിപ്രായം ഉയർന്നുവന്നത്. രാഹുലിനെ കൂടാതെ പ്രിയങ്കയും യുപിയിലെ മണ്ഡലം തന്നെ മത്സരിക്കാൻ തിരഞ്ഞെടുക്കണമെന്നും അഭിപ്രായ സർവെയിൽ പറയുന്നു.
സർവെയിൽ പങ്കെടുത്ത 50 ശതമാനം ആൾക്കാരും ഇരവരും ഉത്തർപ്രദേശിൽ നിന്നുതന്നെ ജനവിധി തേടണമെന്ന് അഭിപ്രായപ്പെട്ടു. 33 ശതമാനം പേർ മാത്രമാണ് രാഹുലും പ്രിയങ്കയും ഉത്തർപ്രദേശിൽ നിന്നും മത്സരിക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടത്. 17 ശതമാനം പേർ വിഷയത്തിൽ അഭിപ്രായ പ്രകടിപ്പിക്കാൻ തയ്യാറായില്ല.
2019 ൽ കനത്ത പരാജയമാണ് രാഹുലിന് സ്വന്തം മണ്ഡലമായ അമേഠിയിൽ നിന്നും നേരിടേണ്ടിവന്നത്. കോൺഗ്രസിലെ ഉന്നതരുടെ നിർദ്ദേശ പ്രകാരം രാഹുൽ അമേഠിയെ കൂടാതെ വയനാട്ടിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. വയനാട്ടിൽ വിജയിച്ചെങ്കിലും നെഹ്റു കുടുംബത്തിന്റെ കുത്തക സീറ്റായ അമേഠിയിൽ കേന്ദ്രമന്ത്രി സമൃതി ഇറാനിയോട് പരാജയപ്പെട്ടത് കോൺഗ്രസിനും രാഹുലിന് വലിയ തിരിച്ചടിയായി.
ഇന്ദിരയുടെ മൂത്ത മകൻ സഞ്ജയുടെ മണ്ഡലമായിരുന്നു അമേഠി. ശേഷം 1981 ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച രാജീവ് മത്സരിക്കാൻ തിരഞ്ഞെടുത്തതും അമേഠിയായിരുന്നു. 91 വരെ നാല് തവണ രാജീവ് അമേഠിയിൽ നിന്നും ലോക്സഭയിലെത്തി. 1999 ൽ സോണിയയും പാർലമെന്റിൽ എത്തിയത് അമേഠിയിൽ നിന്നാണ്. 2004ൽ മണ്ഡലം രാഹുലിനായി സോണിയ ഒഴിഞ്ഞു നൽകി. 2014 വരെ മൂന്ന് തവണ തുടർച്ചയായി വിജയിച്ച ശേഷമാണ് 2019 ൽ കനത്ത പരാജയം രാഹുൽ ഏറ്റുവാങ്ങിയത്.