തൃശൂർ: അടാട്ടിൽ നവജാതശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രസവ വിവരം മറച്ചുവെച്ച് 42- കാരി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
യുവതി തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സ തേടിയെത്തിയത്. പരിശോധനയിൽ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർക്ക് മനസ്സിലായി. തുടർന്ന് ആശുപത്രി അധികൃതർ മെഡിക്കൽ കോളേജ് പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. യുവതിയുടെ വീട്ടിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കുഞ്ഞിന്റേത് സ്വാഭാവിക മരണമെന്നാണ് യുവതി പോലീസിന് നൽകിയിരിക്കുന്ന മൊഴി. മരണകാരണം അറിയാൻ പോസ്റ്റ്മോർട്ടം നടത്തുമെന്നും പോലീസ് അറിയിച്ചു. അമിത രക്തസ്രാവത്തെ തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു യുവതി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ഡോക്ടമാർ ചികിത്സ നൽകിയപ്പോഴായിരുന്നു ഇവർ ഗർഭിണി ആയിരുന്നുവെന്നും പ്രസവം നടന്നെന്നും ആശുപത്രി അധികൃതർ കണ്ടെത്തിയത്. യുവതി വിവാഹമോചിതയാണ്. വീട്ടിൽ 18 കാരനായ മകനും യുവതിയും മാത്രമാണ് താമസം. നിലിവിൽ ഇവർ പോലീസിന്റെ നിരീക്ഷണത്തിൽ ആശുപത്രിയിൽ ചികിത്സയിലാണ്.