ശ്രീനഗർ: രജൗരിയിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം നടന്ന പ്രദേശം കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സന്ദർശിച്ചു. ഭീകരരെ പ്രദേശത്ത് നിന്ന് തുടച്ച് നീക്കാൻ സൈന്യത്തിന് കഴിയുമെന്നും ഓരോ സൈനികന്റെ ജീവനും രാജ്യത്തിന് വിലപ്പെട്ടതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങളും കേന്ദ്രമന്ത്രി അവലോകനം ചെയ്തു. ജമ്മുവിലെത്തിയ അദ്ദേഹം കരസേനാ മേധാവി മനോജ് പാണ്ഡെയ്ക്കൊപ്പമാണ് പ്രദേശം സന്ദർശിച്ചത്.
നിങ്ങളുടെ ധീരതയിലും മനഃസ്ഥിതിയിലും ഞാനും രാജ്യവും വിശ്വസിക്കുന്നുണ്ട്. ജമ്മു കശ്മീരിൽ നിന്ന് ഭീകരവാദം തുടച്ചു നീക്കേണ്ടത് നമ്മൾ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഇതിനായി നിങ്ങൾ ഉറച്ച വിശ്വാസത്തോടെ മുന്നോട്ട് പോകേണ്ടതുണ്ട്. നിങ്ങൾക്ക് ഭീകരവാദം ഇല്ലാത്താകാൻ കഴിയുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. പരിക്കേറ്റ സൈനികർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു. ഓരോ സൈനികരുടെയും ജീവൻ രാജ്യത്തിന് പ്രധാനമാണ്. അതിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഉറപ്പുവരുത്തിയിട്ടുണ്ട്. -സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് രാജ്നാഥ് സിംഗ് പറഞ്ഞു.
രജൗരിയിലെ സുരൻകോട്ട് മേഖലയിൽ ഡികെജി എന്നറിയപ്പെടുന്ന ദേരാ കി ഗലിയിൽ വച്ചാണ് സൈനികർ സഞ്ചരിച്ച ട്രക്കും ഒരു ജീപ്പും അക്രമിക്കപ്പെട്ടത്. സൈന്യം സഞ്ചരിച്ച വാഹനത്തിന് നേരെ ഒളിഞ്ഞിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ അഞ്ച് ഭീകരർ വീരമൃത്യു വരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രപ്രതിരോധ മന്ത്രി രജൗരി സന്ദർശിച്ചത്.
പാകിസ്താനിൽ നിന്നുള്ള ഭീകര പ്രവർത്തനങ്ങൾ തടയുന്നതിനായി രജൗരി- പൂഞ്ച് മേഖലയിൽ കൂടുതൽ സൈനികരെ വിന്യസിക്കാൻ കരസേന നടപടികൾ ആരംഭിച്ചു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ച പഞ്ചാത്തലത്തിലാണ് കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. കശ്മീർ പോലീസും രഹസ്യാന്വേഷണ വിഭാഗവും സൈന്യവും സംയുക്തമായാണ് ഭീകരരെ കണ്ടെത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.